ഏറെ പ്രതീക്ഷയോടെ ഒരു പുതിയ വര്‍ഷത്തെ വരവേറ്റ് ലോകം

single-img
1 January 2023

ഏറെ പ്രതീക്ഷയോടെ ഒരു പുതിയ വര്‍ഷത്തെ വരവേറ്റിരിക്കുകയാണ് ലോകം. 2022 നല്‍കിയ അനുഭവങ്ങളുടെ കരുത്തില്‍ 2023 എന്ന പുത്തന്‍ പുതു കാലത്തിലേക്ക്.

പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് 2023 ആദ്യം പിറന്നത്.

പിന്നാലെ മിനുട്ടുകളുടെ വ്യത്യാസത്തില്‍ ടോംഗ, സമോവ ദ്വീപുകളിലും പുതുവര്‍ഷം പിറന്നു. ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡ് ആണ് 2023 നെ വരവേറ്റ ആദ്യ പ്രധാന നഗരം. ഇന്ത്യന്‍ സമയം വൈകീട്ട് നാലരയോടെയാണ് ഓക്‌ലന്‍ഡില്‍ പുതുവര്‍ഷമെത്തിയത്.

ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ആഘോഷാരവങ്ങളോടെ ഓക് ലന്‍ഡില്‍ തടിച്ചുകൂടിയ ജനം പുതുവര്‍ഷത്തെ വരവേറ്റു. ഹാര്‍ബര്‍ ബ്രിജില്‍ ഒരുക്കിയ വര്‍ണശബളമായ കരിമരുന്ന് പ്രകടനത്തോടെ ഓസ്‌ട്രേലിയലിലെ സിഡ്‌നിയും പുതുവര്‍ഷത്തെ എതിരേറ്റു.

കോവിഡ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇന്ത്യ പുതുവത്സരത്തെ വരവേറ്റത്. തലസ്ഥാനമായ ന്യൂഡല്‍ഹിയിലും മറ്റിടങ്ങളിലുമെല്ലാം പുതുവത്സരാഘോഷങ്ങള്‍ നടന്നു. സംസ്ഥാനത്തും അതിവിപുലമായ പുതുവല്‍സരാഘോഷങ്ങളാണ് സംഘടിപ്പിച്ചിരുന്നത്.

ഫോര്‍ട്ടുകൊച്ചി, കോവളം, കോഴിക്കോട് ബീച്ചുകളില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. ഫോര്‍ട്ട് കൊച്ചിയില്‍ പപ്പാഞ്ഞി കത്തിക്കല്‍ ജനങ്ങള്‍ ആഘോഷമാക്കി. കോവളത്ത് ഡിജെ പാര്‍ട്ടി ലഹരിയിലായിരുന്നു പുതുവര്‍ഷാഘോഷം. എല്ലായിടത്തും പൊലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.