ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു

single-img
6 December 2022

ഇടുക്കി: ഇടുക്കി കണ്ണംപടിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ‍ര്‍ അനില്‍ കുമാര്‍ അടക്കം 13 പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉപ്പുതറ കണ്ണംപടി സ്വദേശി സരുണ്‍ സജിയെ കള്ളക്കേസില്‍ കുട്ടി കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് നടപടി. പട്ടിക ജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വൈള്‍ഡ് ലൈഫ് വാര്‍ഡന്‍ രാഹുലും കേസിലെ പ്രതിയാണ്. ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വില്‍പന നടത്തി എന്നാരോപിച്ച്‌ കഴിഞ്ഞ സെപ്റ്റംബര് 20-നാണ് സരുണ്‍ സജിയെ കിഴുകാനം ഫോറസ്റ്റ് ഫോറസ്റ്റര്‍ അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കാല്‍ ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ‍ര്‍ അനില്‍ കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍ ആര്‍ ഷിജിരാജ്, വി സി ലെനിന്‍, ഡ്രൈവര്‍ ജിമ്മി ജോസഫ് വാച്ചര്‍മാരായ കെ ടി ജയകുമാര്‍, കെ എന്‍ മോഹനന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ തനിക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് സരുണ്‍ സജി എസ് സി എസ് ടി കമ്മീഷന് പരാതി നല്‍കുകയായിരുന്നു.

കുമളിയില്‍ നടന്ന സിറ്റിംഗില്‍ കേസ് പരിഗണിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് മാവോജി പൊലീസിന് നി‍ര്‍ദ്ദേശം നല്‍കിയത്. കേസ് കെട്ടിച്ചമച്ചതിനും, ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ക്രിമിനല്‍ കേസെടുക്കണമെന്ന് ഗോത്രവര്‍ഗ്ഗ കമ്മീഷന്‍0 പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ നടപടികള്‍ സംബന്ധിച്ച്‌ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി പീരുമേട് ഡി.വൈ.എസ്പിക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.