മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച

single-img
30 December 2022

പത്തനംതിട്ട: ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ബോട്ട് പ്രവര്‍ത്തനരഹിതമായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കയര്‍ കെട്ടിവലിച്ചാണ് ഫയര്‍ഫോഴ്സിന്റെ മോട്ടോര്‍ ബോട്ട് കരയ്‌ക്കെത്തിച്ചത്.

അപകടത്തില്‍ കല്ലൂപ്പാറ സ്വദേശി ബിനു സോമന്‍ (34) ആണ് മരിച്ചത്. യുവാവിനെ രക്ഷിക്കാന്‍ തക്കസമയത്ത് ഇടപെടലുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്സും സ്ഥലത്തുണ്ടായിട്ടും യുവാവിനെ വെള്ളത്തില്‍ നിന്ന് പുറത്തെടുക്കാന്‍ അരമണിക്കൂറോളം വേണ്ടിവന്നു.

പ്രകൃതിക്ഷോഭം നേരിടുന്നതിനുള്ള മോക്ഡ്രില്ലിനിടെ വെണ്ണിക്കുളം കോമളം പാലത്തിന് സമീപമായിരുന്നു അപകടം ഉണ്ടായത്. സന്നദ്ധ പ്രവര്‍ത്തകനായ ബിനു വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം അനുകരിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും മുങ്ങിപ്പോവുകയുമായിരുന്നു. ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങള്‍ യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.