വിസിമാര്‍ക്കെതിരെ മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഉന്നയിച്ച ആരോപണങ്ങള്‍ ആവിയായിപ്പോയി: കെസി വേണുഗോപാൽ

single-img
17 December 2025

സിസാ തോമസിനെ സാങ്കേതിക സര്‍വകലാശാലയിലും സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാലയിലും വിസിമാരായി നിയമിക്കാനുള്ള തീരുമാനമെടുത്തതിൽ ഗവര്‍ണറും സര്‍ക്കാരും വിട്ടുവീഴ്ച ചെയ്തത് അന്തര്‍ധാരയുടെ ഭാഗമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ എം പി. ഗവര്‍ണ്ണറും മുഖ്യമന്ത്രിയും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ആക്ഷേപം ഉന്നയിച്ച വ്യക്തികളെ വീണ്ടും വിസിയാക്കാന്‍ കൂട്ടുനിന്നത് സുപ്രീംകോടതി തീരുമാനം വരുന്നതിന് മുന്‍പെ ഒതുക്കിത്തീര്‍ക്കാന്‍ മുകളില്‍ നിന്ന് നിര്‍ദ്ദേശം വന്നത് കൊണ്ടാകാമെന്നും വേണുഗോപാല്‍ പറഞ്ഞു.

മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു. സിസാ തോമസിനെ വിസിയായി ആദ്യം നിയമിച്ചപ്പോള്‍ കുട്ടികളുടെ ഭാവിതന്നെ അനിശ്ചിതത്വത്തിലാക്കി സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സമരങ്ങളാണ് സിപിഎമ്മും എസ്എഫ്‌ഐയും നടത്തിയത്. സജി ഗോപിനാഥിനെ വിസിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന പരസ്യനിലപാട് എടുത്ത വ്യക്തിയാണ് ഗവര്‍ണ്ണര്‍.

ഇപ്പോള്‍ ഇവരുടെ എതിര്‍പ്പ് അപ്രത്യക്ഷമായോ? വിസിമാര്‍ക്കെതിരെ മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഉന്നയിച്ച ആരോപണങ്ങള്‍ എന്തുകൊണ്ട് ആവിയായിപ്പോയിയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.