അമ്മയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ട് കൊന്ന കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യും

single-img
30 November 2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ട് കൊന്ന കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യും.

മരിച്ച വിദ്യയുടെ പങ്കാളിയായിരുന്ന മാഹീന്‍ കണ്ണിനെതിരെ കൊലക്കുറ്റവും മാഹീന്റെ ഭാര്യ റുഖിയയ്ക്കെതിരെ ഗൂഢാലോചനാ കുറ്റവുമാകും ചുമത്തുക. ഉച്ചയ്ക്ക് മുമ്ബ് തന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. രണ്ടുപേരെയും ഇനിയും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. 2011 ഓഗസ്റ്റ് 19ന് കുളച്ചലില്‍ നിന്ന് കിട്ടിയ വിദ്യയുടെ മൃതദേഹവും 23ന് കിട്ടിയ ഗൗരിയുടെ മൃതദേഹവും തമിഴ്നാട് പൊലീസ് സംസ്കരിച്ചിരുന്നു. കന്യാകുമാരി ജില്ലയിലെ പുതുക്കട സ്റ്റേഷനില്‍ നിന്ന് അന്വേഷണ സംഘം കേസ് രേഖകള്‍ ശേഖരിച്ചിട്ടുണ്ട്.

തുടക്കം മുതല്‍ തെളിവുകളെല്ലാം മാഹിന്‍ കണ്ണിനെതിരായിരുന്നു. വിദ്യയുടെ തിരോധാനത്തിന് ശേഷം അറിയാവുന്ന വിവരങ്ങളെല്ലാം പൊലീസിനോട് പലവട്ടം പറഞ്ഞിട്ടും പരാതിയുമായി പൊലീസ് സ്റ്റേഷന്‍ കയറി ഇറങ്ങിയിട്ടും ഒരു മിസ്സിംഗ് കേസ് വരുമ്ബോള്‍ ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്തം പോലും പോലീസ് കാണിച്ചില്ല. ഫോണ്‍ രേഖകളടക്കം തെളിവുകളൊന്നും പരിശോധിച്ചുമില്ല. സുഹൃത്തിന്‍റെ വീട്ടില്‍ വിദ്യയെയും കുഞ്ഞിനെയും ആക്കിയെന്ന മാഹിന്‍കണ്ണിന്‍റെ ഒറ്റ വാക്ക് വിശ്വാസത്തിലെടുത്ത പൊലീസ് കേസ് പൂട്ടിക്കെട്ടുകയും ചെയ്തു.

2019 ലെ ഐഎസ് റിക്രൂട്ടിംഗിനെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് വര്‍ഷങ്ങളായി മാറനല്ലൂര്‍ പൊലീസ് ഉഴപ്പിക്കളഞ്ഞ ഈ കേസിലെ നിര്‍ണ്ണായക വിവരങ്ങള്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നത്. മാഹിന്‍കണ്ണിനെ ചോദ്യം ചെയ്തു. പക്ഷേ എന്നിട്ടും വിദ്യയും കുഞ്ഞും എവിടെയാണെന്ന് മാത്രം മാഹിന്‍കണ്ണ് പറഞ്ഞില്ല. ഒന്നിന് പുറകെ ഒന്നായി വാര്‍ത്തകളിലൂടെ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ വെച്ചു. അന്വേഷണ സംഘം രൂപീകരിച്ച്‌ ഒരു മാസത്തിനുള്ളിലാണ് എല്ലാവരും തള്ളിക്കളഞ്ഞ കേസ് കൊലപാതകമെന്ന് തെളിയുന്നത്. .