‘ഖലീഫ’യ്ക്ക് ലഭിച്ച സ്വീകരണത്തിന് നന്ദി; രണ്ടാം ഭാഗവും പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

single-img
21 August 2026

‘ഖലീഫ’യ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിച്ച വലിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് നടൻ പൃഥ്വിരാജ്. മലയാളത്തിൽ എപ്പോഴും സംഭവിക്കുന്ന തരത്തിലുള്ള സിനിമയല്ല ‘ഖലീഫ’യെന്നും മലയാളത്തിൽ ഈ ജോണറിൽപ്പെടുന്ന സിനിമകൾ വിരളമാണെന്നും പൃഥ്വിരാജ് പറഞ്ഞു. ‘ഖലീഫ’യുടെ സക്സസ് സെലിബ്രേഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു.

‘ഖലീഫ’യ്ക്ക് ഇത്രയും വലിയ വരവേൽപ്പ് നൽകിയ എല്ലാ പ്രേക്ഷകർക്കും നന്ദിയുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. മലയാളത്തിൽ ഇത്തരം ജോണറിൽപ്പെടുന്ന സിനിമകൾ അധികം ഉണ്ടാകാറില്ലെന്നും അത്തരം ചിത്രങ്ങളുടെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.

വലിയ ആശയങ്ങളുള്ളതോ പ്രേക്ഷകർ ഇതുവരെ കേട്ടിട്ടില്ലാത്തതോ ഞെട്ടിക്കുന്നതോ ആയ സിനിമയല്ല ‘ഖലീഫ’. മറിച്ച്, മെയിൻസ്ട്രീം കൊമേഴ്സ്യൽ സിനിമകൾ കുടുംബസമേതം കണ്ട് ആസ്വദിക്കുന്ന പ്രേക്ഷകർക്ക് അതേ തരത്തിലുള്ള അനുഭവം സമ്മാനിക്കാനാണ് ശ്രമിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞു.

സിനിമയുടെ ആദ്യ കഥ ജിനു പറയുന്ന ഘട്ടം മുതൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രവും അയാളുടെ ലെഗസിയുമാണ് ചിത്രത്തിന്റെ അടിത്തറയെന്ന് വ്യക്തമാക്കിയിരുന്നു. 2022ൽ തിരക്കഥ എഴുതിയപ്പോൾ കഥ കൂടുതൽ വിപുലമായെന്നും പൃഥ്വിരാജ് പറഞ്ഞു.

മോഹൻലാൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ചാൽ അതിന് മികച്ച രൂപം ലഭിക്കുമെന്ന ചിന്തയിലാണ് അദ്ദേഹത്തെ സമീപിച്ചത്. മോഹൻലാൽ സമ്മതം അറിയിച്ചത് ചിത്രത്തിന് ലഭിച്ച വലിയ ആത്മവിശ്വാസമായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിന്റെ ഭാഗമായതിന് അദ്ദേഹത്തോട് നന്ദിയുണ്ടെന്നും കൂട്ടിച്ചേർത്തു.

മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ വലിയ ലോകത്തിൽ നിന്ന് അടർത്തിയെടുത്ത ഒരേടാണ് ‘ഖലീഫ പാർട്ട് വൺ’ എന്നും പൃഥ്വിരാജ് പറഞ്ഞു. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖും ജിനുവും ഇത്തരമൊരു സിനിമ ആസൂത്രണം ചെയ്യുന്നതിൽ ഒരു ആരാധകൻ എന്ന നിലയിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മോഹൻലാലിന്റെ പുതിയ സിനിമകളുടെ ലൈനപ്പിനെക്കുറിച്ചും പൃഥ്വിരാജ് സംസാരിച്ചു. പ്രഗത്ഭരായ സംവിധായകരുടെയും ആവേശം പകരുന്ന സിനിമകളുടെയും വലിയ നിരയാണ് അദ്ദേഹത്തിന്റേതെന്നും, ആ ചിത്രങ്ങളുടെ ജോണർ എന്താണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മെയിൻസ്ട്രീം, മാസ്, കൊമേഴ്സ്യൽ, ആക്ഷൻ സിനിമകളുടെ ജോണറിൽ മോഹൻലാലിനെ വീണ്ടും കാണാൻ ആഗ്രഹമുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ആ ആഗ്രഹം മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ സിനിമയിലൂടെ സഫലമാകട്ടെയെന്നും, അത് സ്വപ്നതുല്യമായ ചിത്രമായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

അത്തരമൊരു സിനിമ സംഭവിക്കുന്ന ദിവസം ആദ്യദിനം ആദ്യഷോ കാണാൻ പ്രേക്ഷകർക്കിടയിൽ താനുണ്ടാകുമെന്നും സിനിമയുടെ ഭാഗമായും താനുണ്ടാകുമെന്നും പൃഥ്വിരാജ് പറഞ്ഞു.