കാട്ടാക്കട ഡിപ്പോയില്‍ പിതാവിനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

single-img
1 October 2022

കാട്ടാക്കട: കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോയില്‍ പിതാവിനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍.

ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ തിരുമല ‘പുലരി’യില്‍ സുരേഷ് കുമാറിനെയാണ് (52) കാട്ടാക്കട ഡിവൈ.എസ്.പി അനില്‍കുമാറും ഷാഡോ ടീമും ചേര്‍ന്ന് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.

തിരുമലയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന. രാത്രി 10 മണിയോടെ ഇയാളെ കാട്ടാക്കടയില്‍ എത്തിച്ചു. മറ്റ് പ്രതികളായ മുഹമ്മദ് ഷെരീഫ്, എന്‍. അനില്‍കുമാര്‍, സി.പി. മിലന്‍ ഡോറിച്ച്‌, അജികുമാര്‍ എന്നിവരും പൊലീസ് വലയിലായതായി സൂചനയുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയും പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹരജി നിരസിച്ച ദിവസവുമാണ് ഒരാളെയെങ്കിലും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞത്.

സെപ്റ്റംബര്‍ 20ന് രാവിലെ മകളോടൊപ്പം കണ്‍സെഷന്‍ പുതുക്കാനായി ഡിപ്പോയില്‍ എത്തിയ പ്രേമനനെയും മകള്‍ രേഷ്മയെയും ജീവനക്കാര്‍ കൂട്ടം ചേര്‍ന്ന് കൈയേറ്റം ചെയ്യുകയായിരുന്നു.