സാജു കൊലനടത്തിയത് ജോലിക്ക് പോകാനാവില്ല എന്ന നിരാശ മൂലം

single-img
21 December 2022

ലയാളി നഴ്സ് അഞ്ജുവിനേയും രണ്ടുമക്കളേയും ഭര്‍ത്താവ് സാജു ബ്രിട്ടനില്‍ കൊലപ്പെടുത്തിയത് ജോലിക്ക് പോകാനാവില്ലെന്ന നിരാശയില്‍.

അഞ്ജുവിന് ജോലി കിട്ടിയതിനെ തുടര്‍ന്ന് ആശ്രിത വിസയില്‍ ബ്രിട്ടനില്‍ എത്തിയ സാജു കുട്ടികളെ നോക്കി വീട്ടില്‍തന്നെ കഴിയേണ്ടതായി വന്നു. നിരാശയും പെട്ടെന്നുണ്ടായ പ്രകോപനവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.

അഞ്ജുവിനു കെറ്ററിങ്ങിലെ ആശുപത്രിയില്‍ നഴ്സായി ജോലി ലഭിച്ചതിനെത്തുടര്‍ന്ന് ആശ്രിത വീസയിലാണു സാജു ബ്രിട്ടനിലേക്കു പോയത്. പിന്നീടു മക്കളെയും കൊണ്ടുപോവുകയായിരുന്നു. ബ്രിട്ടനിലെ നിയമം അനുസരിച്ചു കുഞ്ഞുകുട്ടികളെ വീട്ടില്‍ തനിച്ചാക്കി ജോലിക്കു പോകാന്‍ പാടില്ല. രക്ഷിതാക്കളിലൊരാള്‍ കുട്ടികളെ പരിചരിച്ചു വീട്ടില്‍ത്തന്നെ കഴിയണം. ഇതോടെ ഉടന്‍ ജോലി നേടാന്‍ കഴിയില്ലെന്ന കാര്യം സാജുവിനു ബോധ്യപ്പെട്ടു. കൂടാതെ അവിടെ മലയാളി സുഹൃത്തുക്കളെയും ലഭിച്ചില്ല. മദ്യലഹരിയിലാണ് ഇയാള്‍ കൊല നടത്തിയതെന്നാണ് അവിടെ നിന്നുള്ള മലയാളികളില്‍ നിന്നു ലഭിക്കുന്ന വിവരം.

ഈ മാസം 15നു രാത്രിയാണ് അഞ്ജുവിനെയും മക്കളായ ജീവ, ജാന്‍വി എന്നിവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണു കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അഞ്ജുവിന്റെ ദേഹത്ത് വെട്ടേറ്റതിന്റെ പാടുകളുമുണ്ട്. വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകളാണ് കൊല്ലപ്പെട്ട അഞ്ജു. കൊല നടത്തിയെന്നു തെളിഞ്ഞാല്‍ ബ്രിട്ടനിലെ നിയമം അനുസരിച്ചു സാജുവിനു കുറഞ്ഞത് 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.