അദാനി വിഷയം ഉന്നയിച്ച്‌ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി

single-img
7 February 2023

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ അദാനി വിഷയം ഉന്നയിച്ച്‌ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി.

നന്ദി പ്രമേയ ചര്‍ച്ചയില്‍ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെ അദാനിയും മോദിയും തമ്മിലെ ബന്ധത്തില്‍ രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ ഉന്നയിച്ചു.

ഭാരത് ജോഡോ യാത്ര വിജയകരമെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഇന്ത്യയൊട്ടാകെയുള്ള ജനങ്ങള്‍ക്ക് പറയാനുള്ളത് കേട്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം അങ്ങനെ നിരവധി പ്രശ്നങ്ങള്‍ ജനങ്ങള്‍ പങ്കുവച്ചു. കര്‍ഷകര്‍ അവരുടെ പ്രശ്നങ്ങള്‍ പറഞ്ഞു. ഉത്പന്നങ്ങള്‍ക്ക് വിലയില്ലെന്ന പരാതി കേട്ടു. ആദിവാസികള്‍ അടക്കമുള്ളവര്‍ അവരുടെ പ്രശ്നങ്ങള്‍ പറഞ്ഞു. അഗ്നി വീറുകള്‍ക്ക് പറയാനുള്ളതും കേട്ടു. പദ്ധതിയില്‍ പെന്‍ഷന്‍ ഇല്ലാത്തതിലെ ആശങ്ക പങ്കുവച്ചു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ ജനം വീര്‍പ്പു മുട്ടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഈ സമയത്ത് ഭരണപക്ഷം ബഹളം വെച്ചു. നന്ദിപ്രമേയ ചര്‍ച്ചയാണെന്ന് ഭരണപക്ഷ എംപിമാര്‍ രാഹുല്‍ ഗാന്ധിയെ ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ പിന്നീടങ്ങോട്ട് രാഹുല്‍ ഗാന്ധി അദാനി വിഷയത്തില്‍ സംസാരിച്ചു തുടങ്ങി. തന്റെ യാത്രയില്‍ രാജ്യം മുഴുവന്‍ കേട്ടത് അദാനിയെന്ന നാമമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ആ പേര് കേട്ടു. അദാനി എങ്ങനെ ഇത്രയും വിജയിച്ചുവെന്നാണ് ജനത്തിന് അറിയേണ്ടത്. എല്ലാ മേഖലകളിലും എങ്ങനെ വിജയിച്ചുവെന്നതിന്റെ ഉത്തരം പ്രധാനമന്ത്രിയാണ്. അദാനിയും മോദിയുമായുള്ള ചിത്രം ഉയര്‍ത്തി രാഹുല്‍ പ്രസംഗം തുടര്‍ന്നു. ഭരണപക്ഷം ബഹളം വീണ്ടും ബഹളം വെച്ചു. എന്നാല്‍ രാഹുല്‍ തുടര്‍ന്നു.

പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. വര്‍ഷങ്ങളായുള്ള ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതലുള്ള ബന്ധമാണ്. അദാനി പ്രധാനമന്ത്രിയോട് വിധേയനാണ്. ഗുജറാത്തിന്റെ വികസനത്തിന് കളമൊരുക്കിയത് അദാനിയാണ്. അതുവഴി അദാനിയുടെ വ്യവസായവും ഉയര്‍ച്ച നേടി. ആ ബന്ധം അദാനിയെ ലോകത്തെ രണ്ടാമത്തെ സമ്ബന്നനാക്കി. രാജ്യത്തെ വിമാനത്താവളങ്ങള്‍ ചട്ടങ്ങള്‍ മറികടന്ന് അദാനിക്ക് നല്‍കി. നന്ദിപ്രമേയ ചര്‍ച്ചയില്‍ ഈ വിഷയം ഉന്നയിക്കുന്നതെന്തിനെന്ന് ഈ ഘട്ടത്തില്‍ സ്പീക്കര്‍ ചോദിച്ചു.