പിഎഫ്‌ഐ കേസില്‍ അറസ്റ്റിലായ മുഹമ്മദ് മുബാറക്കിനെ അഞ്ചുദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

single-img
3 January 2023

കൊച്ചി: പിഎഫ്‌ഐ കേസില്‍ അറസ്റ്റിലായ മുഹമ്മദ് മുബാറക്കിനെ അഞ്ചുദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. മുഹമ്മദ് മുബാറക് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകന്‍ എന്ന് എന്‍ഐഎ കോടതിയില്‍ പറഞ്ഞു.

ആയോധന കലാ പരിശീലന സ്ഥാപനം നടത്തുന്നുണ്ടെന്നും പിഎഫ്‌ഐ ബന്ധമില്ലെന്നും പ്രതിഭാഗം വാദിച്ചു.

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് എറണാകുളം സ്വദേശി അഡ്വ മുഹമ്മദ് മുബാറക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രമുഖ നേതാക്കളെയടക്കം വധിക്കുന്നതിന് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ച ഹിറ്റ് സ്ക്വാഡിലെ അംഗമായിരുന്നു. മുഹമ്മദ് മുബാറക്കെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്.

അഡ്വ മുഹമ്മദ് മുബാറക് ഹൈക്കോടതിയില്‍ അഭിഭാഷകനെന്നാണ് എടവനക്കാടുകാര്‍ക്കും ലോക്കല്‍ പൊലീസിനും അറിയാമായിരുന്നത്. കുംഫൂ അടക്കമുളള ആയോധന കലകളില്‍ പണ്ടേ തന്നെ വിദഗ്ധനാണ്. അതുകൊണ്ടുതന്നെ പ്രദേശത്തെ ചെറുപ്പക്കാരടക്കമുളളവരുമായി അടുപ്പമുണ്ടായിരുന്നു. കൊച്ചിയിലേക്ക് അഭിഭാഷകനായി പോയതോടെയാണ് നാട്ടിലുളള പതിവ് ബന്ധങ്ങള്‍ നിലച്ചത്.

ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തപ്പേഴാണ് മുബാറക്കിന് ആരുമറിയാത്ത മറ്റു ചില പശ്ചാത്തലങ്ങള്‍ കൂടി ഉണ്ടായിരുന്നെന്ന് പുറം ലോകമറിയുന്നത്. മൂന്നുവര്‍ഷം മുന്‍പാണ് അഭിഭാഷകനായി മുബാറക് കൊച്ചി നഗരത്തിലെത്തിയത്. എന്നാല്‍ ഹൈക്കോടതിയില്‍ അധികം കണ്ടവരില്ല. നേരത്ത പോപ്പുലര്‍ ഫ്രണ്ടുമായും എസ്‌ഡിപിഐയും മുബാറകിന് അടുപ്പമുണ്ടായിരുന്നതായി ലോക്കല്‍ പൊലീസിനും അറിയാം. എന്നാല്‍ പിന്നീട് അതെല്ലാം വിട്ട് പൂര്‍ണ അഭിഭാഷകനായി മാറിയെന്നായിരുന്നു കരുതിയത്.

നേരത്തെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ മുന്‍ നിര നേതാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖരെ വധിക്കാന്‍ ഹിറ്റ് ലിസ്റ്റ് തയാറാക്കിയെന്നും അതിനായി കൊലയാളി സംഘത്തെ നിയോഗിച്ചെന്നും അറിയുന്നത്. അത്തരമൊരു കൊലയാളി സംഘത്തിലെ പ്രധാനിയായിരുന്നു എല്ലായ്പോഴും സൗമ്യനായിരുന്ന മുബാറക്കെന്നാണ് എന്‍ ഐ എ പറയുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മഴു എന്ന് തോന്നിപ്പിക്കും വിധമുളള ആയുധങ്ങള്‍ തീവ്രവാദ ശക്തികള്‍ ആയുധ പരിശീലനത്തിന് കാലങ്ങളായി ഉപയോഗിക്കുന്നതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കൊച്ചി നഗരത്തില്‍ മുബാറക്കുമായി സൗഹൃദമുണ്ടായിരുന്ന ചില യുവ അഭിഭാഷകര്‍, ചില ഓണ്‍ ലൈന്‍ മാധ്യമപ്രവര്‍ത്തകരും എന്‍ ഐ എയുടെ അന്വേഷണ പരിധിയിലുണ്ട്.