എമ്പുരാന് ശേഷം മോഹൻലാലും മുരളി ഗോപിയും ഒന്നിക്കുന്നു

മലയാള സിനിമയെ സംബന്ധിച്ച് കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നാണ് ലൂസിഫര്‍ ഫ്രാഞ്ചൈസ്. മുരളി ഗോപിയുടെ രചനയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആണ് ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിലൂടെയാണ് പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റവും കുറിച്ചത്.
രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വന്‍ പ്രകടനമാണ് നടത്തിയതെങ്കില്‍ ലൂസിഫറിന് ലഭിച്ച വലിയ സ്വീകാര്യത രണ്ടാം ഭാഗമായ എമ്പുരാന് ലഭിച്ചില്ല. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷന്‍ ഇപ്പോള്‍ എമ്പുരാന്‍റെ പേരിലാണ്. അതേസമയം ലൂസിഫര്‍ ഫ്രാഞ്ചൈസിലെ മൂന്നാം ഭാഗമായ അസ്രയേല്‍ എന്ന് വരും എന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ എത്തിയിട്ടില്ല.
ഇപ്പോഴിതാ ലൂസിഫറിനെ സംബന്ധിച്ച് മറ്റൊരു കൗതുകകരമായ കാര്യം പങ്കുവെക്കുകയാണ് മുരളി ഗോപി.ലൂസിഫര്‍ എന്ന വര്‍ക്കിംഗ് ടൈറ്റിലില്‍ താന്‍ മറ്റൊന്ന് കൂടി എഴുതിയിരുന്നു എന്നാണ് മുരളി ഗോപി പറയുന്നത്. അത് സിനിമയാക്കണമെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ഇടയ്ക്കിടയ്ക്ക് തന്നോട് പറയാറുണ്ടെന്നും. ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചിയില്‍ സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ വേദിയില്‍ സംസാരിക്കുകയായിരുന്നു മുരളി ഗോപി.
“എന്‍റെ സ്ക്രീന്‍ സ്ക്രിബിള്‍സ് എന്ന നോട്ട്പാഡില്‍ രണ്ട് വണ്‍ലൈനുകളാണ് ഞാന്‍ എഴുതിയത്. രണ്ടിന്‍റെയും വര്‍ക്കിംഗ് ടൈറ്റില്‍ ലൂസിഫര്‍ എന്ന് ആയിരുന്നു. അതില്‍ ഒന്നിന്‍റെ പേര് ലൂസിഫര്‍: ബഹുരൂപി എന്നായിരുന്നു. രണ്ടാമത്തേത് ലൂസിഫര്‍: വലംകൈ. അതില്‍ വലംകൈ ആണ് ലൂസിഫര്‍ ഫ്രാഞ്ചൈസ് ആയിട്ട് ഡെവലപ്പ് ചെയ്ത് എടുത്തിട്ടുള്ളത്. ബഹുരൂപിയുടെ കാര്യത്തില്‍ ഇപ്പോഴും ആന്‍റണി പെരുമ്പാവൂര്‍ കാണുമ്പോഴൊക്കെ പറയാറുണ്ട്, അത് നമുക്ക് ചെയ്യണം എന്ന്. അങ്ങനെ വരുന്നുണ്ടെങ്കില്‍ ബഹുരൂപി മറ്റൊരു വര്‍ക്ക് ആയിട്ടാവും പ്ലാന്‍ ചെയ്യുക”, മുരളി ഗോപി പറയുന്നു.


