ശശി തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കമാന്റിന് കത്ത്

single-img
23 November 2022

കോഴിക്കോട് : ശശി തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എംകെ രാഘവന്‍ എം പി ഹൈക്കമാന്റിന് കത്തയച്ചു.

തരൂരിനെ വിലക്കിയവര്‍ക്കെതിരെ നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ എന്നിവര്‍ക്കാണ് കത്തയച്ചത്.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച്‌ ശക്തമായ മത്സരം കാഴ്ചവെച്ചതിന് പിന്നാലെ ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ്‌ പിന്‍വാങ്ങിയത് വലിയ വിവാദമായിരുന്നു. കോഴിക്കോട് നടത്താനിരുന്ന പരിപാടിയില്‍ നിന്നാണ് പിന്മാറ്റം. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍ തീരുമാനിച്ചത്. ശശി തരൂരിനെ പങ്കെടുപ്പിച്ച്‌ പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കള്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറിയതെന്നാണ് ആരോപണമുയര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി, ഇവര്‍ പിന്മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അനുകൂല സാംസ്കാരിക സംഘടനയായ ജവഹര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ നേരത്തെ എംകെ രാഘവന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണം വേണമെന്ന് ശശി തരൂരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തരൂരിനുള്ള വിലക്കില്‍ കോണ്‍ഗ്രസ് നേത‍ൃത്വം ഇപ്പോഴും ഒളിച്ച്‌ കളിക്കുകയാണ്. വിഭാഗീയ പ്രവര്‍ത്തനമെന്ന് കരുതിയാണ് വിലക്കെന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡണ്ടിന്റെ വിശദീകരണം. എന്നാലതേ സമയം, ഒരു വിലക്കുമില്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്.