മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ രംഗത്ത്

single-img
7 December 2022

കൊച്ചി:മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ രംഗത്ത്. ലത്തീന്‍ കത്തോലിക്ക സഭയുമായി ഊഷ്മള ബന്ധമുണ്ടെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ അവകാശ വാദം സഭയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ പ്രകടമല്ലെന്നു ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് പറഞ്ഞു.

ലത്തീന്‍ കത്തോലിക്ക സമുദായത്തിന്റെയും ആംഗ്ലോ ഇന്ത്യന്‍, ദളിത് ക്രൈസ്തവ സമൂഹങ്ങളുടെയും നിരവധി പ്രശ്നങ്ങളോടും ആവശ്യങ്ങളോടും സര്‍ക്കാര്‍ ക്രിയാന്മകമായിട്ടല്ല ഇതുവരെ പ്രതികരിച്ചിട്ടുള്ളത്.ലത്തീന്‍ സഭ തിരുവനന്തപുരം അതിരൂപതയോട് പൂര്‍ണ യോജിപ്പില്‍ തന്നെയായിരുന്നെന്നും വിത്യസ്തമായ നിലപാടായിരുന്നു ലത്തീന്‍ സഭയുടേത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു

മത്സ്യത്തൊഴിലാളി സമരത്തോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തിലും തീരുമാനങ്ങളിലും തൃപ്തികരമായ നിലപാടല്ല സഭയ്ക്കുള്ളത്. സിമന്റ് ഗോഡൗണുകളില്‍ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് നിശ്ചയിച്ച വാടക കൂട്ടാന്‍ വിസമ്മതിച്ച സര്‍ക്കാര്‍ അതിന്റെ ദയാരഹിതമായ മുഖമാണ് വ്യക്തമാക്കിയത്.

തീരദേശ ജനതയോട് നീതി കാട്ടിയില്ല എന്നതാണ് ലത്തീന്‍ കത്തോലിക്ക സഭയുടെ വിലയിരുത്തല്‍.എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം വിജയം തന്നെയാണ്. സമരത്തില്‍ ഉയര്‍ന്ന വിഷയങ്ങളില്‍ സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും ശ്രദ്ധ കൊണ്ടുവരാന്‍ പ്രക്ഷോഭത്തിനു കഴിഞ്ഞെന്നും ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് വ്യക്തമാക്കി.