മാലിന്യമുക്ത നവകേരളം ; ഒന്നര വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമായി മാറും : മന്ത്രി എം ബി രാജേഷ്

ഒന്നര വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകുമെന്ന് മന്ത്രി എം ബി രാജേഷ്. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ഇതുവരെ 1591.28 കോടി രൂപ ചെലവഴിച്ചതായി അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ആദ്യ നൂറ് നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള എട്ട് നഗരങ്ങൾ ഇടംപിടിക്കാനയത് നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണ രംഗത്തെ മികവിന് മട്ടന്നൂർ നഗരസഭയ്ക്ക് കേന്ദ്ര സർക്കാരിന്റെ പ്രത്യേക പുരസ്കാരം ലഭിച്ചു. കൊച്ചിയിലെ ബ്രഹ്മപുരത്ത് ആദ്യത്തെ സി.ബി.ജി പ്ലാന്റ് പൂർത്തിയാക്കി. പാലക്കാടിലെ പ്ലാന്റ് നിർമ്മാണം അന്തിമ ഘട്ടത്തിലാണെന്നും കോഴിക്കോട്, കൊല്ലം, തൃശ്ശൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ പ്ലാന്റുകളുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 59 മാലിന്യ കൂമ്പാരങ്ങളിൽ 24 എണ്ണം ഇതിനകം പൂർണ്ണമായും ഇല്ലാതാക്കി. ഇതിലൂടെ 70 ഏക്കർ ഭൂമി വീണ്ടെടുക്കാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിദിനം ഉൽപാദിപ്പിക്കപ്പെടുന്ന 100 ടൺ സാനിറ്ററി മാലിന്യവും സംസ്കരിക്കാൻ സാധിക്കുന്ന തരത്തിൽ, ആറുമാസത്തിനുള്ളിൽ കേരളം ഈ രംഗത്ത് പൂർണ്ണത കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യ നിർമ്മാർജ്ജനത്തിനൊപ്പം അതിദാരിദ്ര്യ നിർമ്മാർജ്ജനവും സർക്കാരിന്റെ വലിയൊരു നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ രണ്ടാം ഘട്ടത്തിനായുള്ള വിശദമായ മാർഗരേഖ തയ്യാറായതായും സർക്കാർ ഈ ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


