കെ.സി വേണുഗോപാലിന്റെ പ്രവൃത്തികൾ ‘ഭൂമിയിലെ രാജാക്കൻമാർ’ എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രത്തെ പോലെ: മന്ത്രി വി ശിവൻകുട്ടി

കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രീതികളെയും കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങളെയും രൂക്ഷമായി പരിഹസിച്ച് വി. ശിവൻകുട്ടി. കെ.സി വേണുഗോപാലിന്റെ പ്രവൃത്തികൾ ചില സിനിമകളെ ഓർമ്മിപ്പിക്കുന്നുവെന്നും ‘ഭൂമിയിലെ രാജാക്കൻമാർ’ എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രത്തെ പോലെയാണ് അദ്ദേഹമെന്നും ശിവൻകുട്ടി പരിഹസിച്ചു. ബൈക്കിന് പിന്നിൽ കയറിയും അടുക്കളയിൽ കയറിയും വോട്ട് ചോദിക്കുന്നത് വെറും പ്രഹസനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൺലൈൻ ഡെലിവറി തൊഴിലാളികൾക്ക് വേണ്ടി വോട്ട് ചോദിക്കുന്ന കോൺഗ്രസ്, അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇവർക്കായി എന്ത് ചെയ്തു എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ മുടക്കി പി.ആർ വർക്ക് നടത്തുന്നത് കോൺഗ്രസാണെന്നും, ഓരോ ദിവസവും എങ്ങനെ പ്രവർത്തിക്കണം എന്ന പി.ആർ നിർദ്ദേശമനുസരിച്ചാണ് കോൺഗ്രസ് നേതാക്കൾ നീങ്ങുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.
മണി ശങ്കർ അയ്യർ കെ.സി വേണുഗോപാലിനെതിരെ ഉപയോഗിച്ച അത്രയും കടുത്ത വാക്കുകൾ താൻ പ്രയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയായിരുന്നു മുൻപ് കോൺഗ്രസിന്റെ പിടിവള്ളിയെന്നും എന്നാൽ ഇപ്പോൾ അതും അവർക്ക് നഷ്ടമായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ഗുരുതരമായ ആരോപണവും വി. ശിവൻകുട്ടി ഉന്നയിച്ചു. പറവൂരിലും നേമത്തും കോൺഗ്രസ്-ബിജെപി അഡ്ജസ്റ്റ്‌മെന്റ് ചർച്ചകൾ നടക്കുന്നതായാണ് വിവരം. ഇതിന്റെ ഭാഗമായി നേമത്ത് രാജീവ് ചന്ദ്രശേഖരനെ കോൺഗ്രസ് വിജയിപ്പിക്കുമെന്നും പകരം പറവൂരിൽ വി.ഡി സതീശനെ ബിജെപി സഹായിക്കുമെന്നുമാണ് ധാരണയെന്ന് അദ്ദേഹം ആരോപിച്ചു.


