കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പ്; എല്ലാ സീറ്റിലും എൽഡിഎഫിന് വിജയം

single-img
22 February 2026

കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എൽഡിഎഫിന് ജയം. കേരളത്തെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പ് അരങ്ങേറിയ സഹകരണ ബാങ്കിലാണ് എൽഡിഎഫ് വീണ്ടും ഭരണം പിടിച്ചെടുത്തത്. സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയത്തിന് ശേഷം 10 വർഷങ്ങൾക്ക് ശേഷമാണ് സിപിഎം വീണ്ടും അധികാരത്തിലെത്തുന്നത്.

കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നുമെന്ന് നേരത്തെ പ്രഖ്യാപിച്ചതോടെ സിപിഎമ്മും ബിജെപിയും തമ്മിൽ നേരിട്ടായിരുന്നു മത്സരം. 13000 വോട്ടർമാരുള്ള ബാങ്കിൽ 11 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. നേരത്തെ രണ്ട് സീറ്റുകളിലേക്ക് സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

1173 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് വിജയം ഉറപ്പിച്ചത്. ആകെ 3039 വോട്ടുകളാണ് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. ബാങ്കിൻ്റെ ഭരണം നിലനിർത്തേണ്ടത് സിപിഎമ്മിൻ്റെ അഭിമാന പ്രശ്‌നമായിക്കണ്ട സിപിഎം കടുത്ത പ്രചാരണത്തിലായിരുന്നു.

പ്രതിസന്ധിയിൽ നിന്ന് ബാങ്ക് കരകയറിയിട്ടില്ലാത്തതിനാൽ വോട്ടുകൾ മറുപക്ഷത്തേക്കു പോകുമോയെന്ന ആശങ്കയും സിപിഎമ്മിന് ഉണ്ടായിരുന്നു. അതേസമയം ഉറച്ച പാർട്ടിപ്രവർത്തകർ വോട്ടുചെയ്യാനെത്തുമെന്ന വിശ്വാസവും സിപിഎമ്മിന് ഉണ്ടായിരുന്നു.

കരുവന്നൂർ ഡി.കെ. ചാത്തൻ മാസ്‌റ്റർ മെമ്മോറിയൽ സ്‌കൂളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ് നടന്നത്. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്കിൽ സഹകരണവകുപ്പ്, ക്രൈംബ്രാഞ്ച് – സിബിഐ അന്വേഷണങ്ങളിൽ കോടികളുടെ തട്ടിപ്പ് കണ്ടെത്തുന്നത്.

ഇതിന് പിന്നാലെ 2020 മുതൽ അഡ്‌മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. മൊത്തമുള്ള 15,000 അംഗങ്ങളിൽ ബഹുഭൂരിപക്ഷവും സി.പി.എം. അനുഭാവികളാണ്. 2016ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ 6,000 പേരാണ് വോട്ടുചെയ്‌തത്.