സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പിന്മാറ്റമില്ല;കാനം രാജേന്ദ്രന്‍

single-img
21 November 2022

കൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പിന്മാറ്റമില്ലെന്ന് ആവര്‍ത്തിച്ച്‌ കാനം രാജേന്ദ്രന്‍. ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നത് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തത് കൊണ്ടെന്നും കാനം.

കേന്ദ്ര സര്‍ക്കാരിന്‍്റെ അനുമതി കിട്ടിയാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും കാനം വ്യക്തമാക്കി. മന്ത്രിമാരുടെ സ്റ്റാഫ് ലക്ഷ്യമിട്ടുള്ള ഗവര്‍ണറുടെ നീക്കത്തോടും കാനം പ്രതികരിച്ചു. ഗവര്‍ണര്‍ വെടി പൊട്ടിച്ചോട്ടെയെന്നും ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനവും ചര്‍ച്ചയാകുന്നുണ്ടെന്ന് കാനം പറഞ്ഞു.

അതേസമയം സിപിഎം സംസ്ഥാന സമിതിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാര്‍ വാങ്ങിയതില്‍ അസ്വാഭാവികതയില്ലെന്നും കാനം രാജേന്ദ്രന്‍. സര്‍ക്കാര്‍ നല്‍കുന്ന കാര്‍ അല്ലെന്നും കാനം പറഞ്ഞു. കാര്‍ വാങ്ങണോ എന്നത് ഖാദി ബോര്‍ഡിന് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് പി ജയരാജന് പുതിയ കാര്‍ വാങ്ങുന്നത്. 35 ലക്ഷം രൂപ ഇതിനായി പാസാക്കി. ബുള്ളറ്റ് പ്രൂഫ് വാഹനമാണ് വാങ്ങുന്നത്. കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെയാണ് കാര്‍ വാങ്ങുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ഡയറക്ടര്‍ ബോര്‍ഡാണ് വൈസ് ചെയര്‍മാന് വേണ്ടി 35 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്.

മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കി. ഈ മാസം 17 നാണ് ഇത് സംബന്ധിച്ച ഉത്തരവ് വ്യവസായ വകുപ്പ് ഇറക്കിയത്. പി ജയരാജന്റെ ശാരീരിക അവസ്ഥ കൂടെ പരിഗണിച്ചാണ് ഈ തീരുമാനം. സാമ്ബത്തിക പ്രതിസന്ധി കാരണം പുതിയ വാഹനം വാങ്ങുന്നതിന് നവംബര്‍ നാലിന് ചീഫ് സെക്രട്ടറിയും നവംബര്‍ ഒന്‍പതിന് ധനവകുപ്പും ഉത്തരവിറക്കിയിരുന്നു. ഇതിനിടയിലാണ് ഈ നീക്കം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ 4 കാറുകള്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വേണ്ടി വാങ്ങാനും തീരുമാനിച്ചിരുന്നു