സോളാര്‍ കേസ് സിബിഐ ഏറ്റെടുത്തതുകൊണ്ട് സത്യം പുറത്തുവന്നെന്ന് കെ സുധാകരന്‍

single-img
28 December 2022

കണ്ണൂര്‍: സോളാര്‍ കേസ് സിബിഐ ഏറ്റെടുത്തതുകൊണ്ട് സത്യം പുറത്തുവന്നെന്ന് കെ സുധാകരന്‍. സിബിഐ വന്നതുകൊണ്ടാണ് സത്യസന്ധമായ അന്വേഷണം നടന്നത്.

കേരള പൊലീസ് ആയിരുന്നുവെങ്കില്‍ സത്യം പുറത്തുവരുമായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീന്‍ ചീറ്റ് നല്‍കിയതിന് പിന്നാലെയായിരുന്നു സുധാകരന്‍റെ പ്രതികരണം. തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി.

വന്‍വിവാദമായ സോളാര്‍ പീഡന കേസില്‍ ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച്‌ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതി വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തിയത്. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ വച്ച്‌ അബ്ദുള്ളക്കുട്ടി പീഡിപിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. സോളാര്‍ പീഡനത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസണിത്. എന്നാല്‍, ഈ ആരോപണത്തില്‍ തെളിവുകളില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസില്‍ നേരത്തെ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.