ഒരു പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്; മാധവ് സുരേഷ്

single-img
23 July 2026

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തില്‍ പ്രതികരണവുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. പൊലീസ് നടപടികളേയും വിദ്യാര്‍ത്ഥി സമരത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതിനേയും ഒരുപോലെ വിമര്‍ശിക്കുകയാണ് മാധവ് സുരേഷ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മാധവിന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്:

‘ഇവിടെ സംഭവിക്കുന്നത് മോശം കാര്യങ്ങളാണ്. നമ്മുടെ ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ രാജ്യത്തിന്റെ ഭാവിയെ കയ്യൂക്ക് കൊണ്ട് നേരിടുകയാണ്. ഭരിക്കുന്ന പാര്‍ട്ടിയുമായി ആരോഗ്യകരമായ മത്സരത്തിലേര്‍പ്പെടേണ്ടവര്‍ സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്.

ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്ത്യയിലെ സാധാരണക്കാരായ പുരുഷന്മാരും സ്ത്രീകളുമാണ് പരാജയപ്പെടുന്നത്. നമ്മുടെ രാജ്യത്തിന് എല്ലാവിധ ആശംസകളും. ഇതിനെല്ലാം സമാധാനപൂര്‍വ്വമായൊരു പരിഹാരം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ അങ്ങനൊന്ന് അസാധ്യമായി തോന്നുന്നുണ്ടെങ്കിലും. ഇന്ത്യയാണ് ഏറ്റവും ആദ്യം, എന്നും!

എന്നില്‍ നിന്നും ന്യൂട്രല്‍ ആയ, ആടിനെപ്പോലൊരു സെലിബ്രിറ്റി പ്രതികരണം പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്താന്‍ സാധിച്ചതില് സന്തോഷമുണ്ട്. കണ്ണ് തുറന്ന് എന്താണ് നടക്കുന്നതെന്ന് കാണുക. വിദ്യാര്‍ത്ഥികളെ ഒരു സംഘം അക്രമിക്കുമ്പോള്‍ മറ്റൊരു സംഘം അവരെ മുതലെടുക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് എന്തെങ്കിലും ചിന്തയുണ്ടെങ്കില്‍ ഇതൊരു രാഷ്ട്രീയ യുദ്ധമാക്കില്ല. എല്ലാ ഇന്ത്യാക്കാരും ഇത് മനസിലാക്കുമെന്ന് വിശ്വസിക്കുന്നു.

ഒരു പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. നിശബ്ദായിരിക്കാനുള്ള അവകാശവും അതിന്റെ ഭാഗമാണ്. കാരണം ഭീഷണിയിലൂടെയോ നിര്‍ബന്ധത്തിലൂടെയോ അഭിപ്രായം ഐക്യം അടിച്ചേല്‍പ്പിക്കുന്നത് ഫാസിസത്തിന്റെ വ്യക്തമായ അടയാളമാണ്. പ്രതികരിച്ചാല്‍ സുഡാപ്പി, പ്രതികരിച്ചില്ലെങ്കില്‍ സംഘി.

ഇന്ത്യയോടുള്ള സ്‌നേഹത്തേക്കാളും വലുതാണ് തങ്ങള്‍ക്ക് ബിജെപിയോടുള്ള വെറുപ്പെന്ന് എന്നോട് ചിലര്‍ പറഞ്ഞു. അങ്ങനെയാകരുത്. അവസാനമായി പറയുന്നു, ഞാന്‍ അരാഷ്ട്രീയവാദിയാണ്. തങ്ങളുടെ താല്‍പര്യങ്ങളേക്കാള്‍ രാജ്യത്തിന് പ്രാധാന്യം നല്‍കുന്നൊരു പാര്‍ട്ടി ഇന്ത്യയില്‍ ഉണ്ടാകുന്നത് വരെ അതങ്ങനെ തന്നെ തുടരും.