പാലക്കാട് കൊല്ലങ്കോട് ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി

single-img
24 November 2022

പാലക്കാട് : പാലക്കാട് കൊല്ലങ്കോട് ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി.

കൊല്ലങ്കേട് ഫിന്‍മാര്‍ട്ട് കമ്ബനിയിലെ ജീവനക്കാരായ നിലന്‍ കൃഷ്ണയും അദ്വികയും തമ്മിലുള്ള വിവാഹത്തിനാണ് കൊല്ലങ്കോട് കാച്ചാം കുറിശ്ശി ക്ഷേത്രം അനുമതി നിഷേധിച്ചത്. വിവാഹവേദി കാച്ചാം കുറിശ്ശി ക്ഷേത്രമെന്ന് വെച്ചാണ് ഇവര്‍ വിവാഹ ക്ഷണക്കത്തടിച്ചിരുന്നത്. എന്നാല്‍ ക്ഷേത്രത്തില്‍ വെച്ചുള്ള കല്യാണത്തിന് അനുമതിയില്ലെന്ന് രണ്ടു ദിവസം മുമ്ബ് ഭാരവാഹികള്‍ ഇരുവരെയും അറിയിക്കുകയായിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് കാച്ചാം കുറിശ്ശി. ഭാവിയിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് അനുമതി നല്‍കാതിരുന്നതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം. ക്ഷേത്രം അനുമതി ലഭിക്കാതിരുന്നതോടെ സമീപത്തെ കല്യാണമണ്ഡപത്തിലേക്ക് വിവാഹ ചടങ്ങുകള്‍ മാറ്റി.

ആലപ്പുഴ സ്വദേശിയായ നിലന്‍ ജന്മം കൊണ്ട് പെണ്‍കുട്ടിയാണെങ്കിലും പിന്നീട് ആണ്‍കുട്ടിയുടെ ജീവിതക്രമത്തിലേക്ക് സ്വയം മാറിയ ആളാണ്. തിരുവനന്തപുരം സ്വദേശിയായ അദ്വികയാകട്ടെ ആണ്‍കുട്ടിയായി ജനിച്ച്‌ പെണ്‍കുട്ടിയുടെ ജീവിതം തെരഞ്ഞെടുത്ത ആളും. സ്വന്തം ഇഷ്ടത്തിന് ജീവിതം തെഞ്ഞെടുത്തത് കൊണ്ട് തന്നെ പൊതുസമൂഹത്തില്‍ നിന്നും വ്യത്യസ്തമായ ഏറെ അനുഭവങ്ങളും ഇരുവര്‍ക്കും ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിവാഹത്തിന് ക്ഷേത്രവും അനുമതി നിഷേധിച്ചത്. ‌