പാഡ് വെക്കാൻ ആവശ്യപ്പെട്ടു; തെന്നിന്ത്യൻ സിനിമയിലെ ദുരനുഭവം തുറന്ന് പറഞ്ഞ് രാധിക ആപ്‌തെ

കരിയറിന്റെ തുടക്കകാലത്ത് തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുമ്പോൾ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ആപ്‌തെ. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ശരീരത്തിൽ കൂടുതൽ പാഡ് വെക്കാൻ ആവശ്യപ്പെട്ടുവെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ.
താൻ ചില സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചതിന് പ്രധാന കാരണം അന്നത്തെ സാമ്പത്തിക ആവശ്യകതയായിരുന്നുവെന്ന് രാധിക പറഞ്ഞു. തെന്നിന്ത്യൻ സിനിമകളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമല്ല ഇതെന്നും, എല്ലാ ഇൻഡസ്ട്രികളിലും മികച്ച സിനിമകൾ ഉണ്ടാകുന്നുണ്ടെന്നും, പ്രത്യേകിച്ച് സൗത്തിൽ മികച്ച ചിത്രങ്ങൾ ഉണ്ടെന്നും അവർ വ്യക്തമാക്കി.
എന്നാൽ ചില സിനിമകളുടെ സെറ്റിലെ സാഹചര്യം അത്യന്തം മോശമായിരുന്നുവെന്നും രാധിക പറഞ്ഞു. ഒരു ചിത്രത്തിന്റെ സെറ്റിൽ താനായിരുന്നു ഏക സ്ത്രീയെന്നും, മാറിടത്തിലും പിൻഭാഗത്തും കൂടുതൽ പാഡ് വെക്കാൻ ആവശ്യപ്പെട്ടതായും അവർ ഓർത്തെടുത്തു. “ഇനിയും പാഡ് വെക്കൂ” എന്ന രീതിയിലായിരുന്നു സംസാരമെന്നും, അതെത്രത്തോളം വെക്കാനാകുമെന്ന് താൻ ആശ്ചര്യപ്പെട്ടുവെന്നും രാധിക പറഞ്ഞു.
പാഡ് വെക്കാൻ കഴിയില്ലെന്ന് സംവിധായകനോട് തുറന്നുപറഞ്ഞതായും, അന്ന് തനിക്കൊപ്പം മാനേജറോ ഏജന്റോ ഇല്ലായിരുന്നുവെന്നും, സംഘത്തിലെ എല്ലാവരും പുരുഷന്മാരായിരുന്നുവെന്നും അവർ പറഞ്ഞു. അപ്പോഴാണ് താൻ ആ സാഹചര്യമെന്നതിന്റെ ഗൗരവം ആദ്യമായി തിരിച്ചറിഞ്ഞതെന്നും, അതീവ ബുദ്ധിമുട്ടേറിയ അനുഭവമായിരുന്നുവെന്നും രാധിക കൂട്ടിച്ചേർത്തു.
ഇഷ്ടം കൊണ്ടല്ല, മറിച്ച് പണത്തിനുവേണ്ടി മാത്രമാണ് അത്തരം സിനിമകളിൽ അഭിനയിച്ചതെന്നും, സൃഷ്ടിപരമായ അവസരങ്ങൾ നൽകുന്നതിനൊപ്പം തന്നെ സ്ത്രീകളെ ഒരു വസ്തുവായി കാണുന്ന സമീപനം അന്നത്തെ കാലത്ത് നിലനിന്നിരുന്നുവെന്നും രാധിക ആപ്‌തെ വ്യക്തമാക്കി.


