മുന്ദ്ര തുറമുഖത്ത് നിന്നും 21000 കോടിയുടെ ഹെറോയിൻ പിടികൂടിയ കേസിൽ അഫ്ഗാൻ പൗരന്മാർ ഉൾപ്പെടെ 10 പേരെ എൻ ഐ എ അറസ്റ്റ് ചെയ്തു

single-img
26 August 2022

2021 സെപ്റ്റംബറിൽ മുന്ദ്ര തുറമുഖത്ത് നിന്നും 21000 കോടി വില വരുന്ന 3,000 കിലോ ഹെറോയിൻ പിടികൂടിയ കേസിൽ എൻഐഎ അഫ്ഗാൻ പൗരന്മാർ ഉൾപ്പെടെ 10 പേരെ അറസ്റ്റ് ചെയ്തു. നാല് ഇന്ത്യക്കാരെയും ആറ് അഫ്ഗാൻ പൗരന്മാരെയുമാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര ബന്ധവും കേസിന്റെ ഗൗരവവും കണക്കിലെടുത്താണ് അന്വേഷണം എൻഐഎയ്ക്ക് കൈമാറിയിരുന്നു. കബീർ തൽവാർ എന്ന പേരിൽ അറിയപ്പെടുന്ന ഹർപ്രീത് സിംഗ് തൽവാർ ആണ് കേസിലെ പ്രധാന പ്രതി.

അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വൻതോതിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഹെറോയിൻ കടത്തുന്നതിൽ ഏർപ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ ഭാഗമാണ് അറസ്റ്റിലായ പ്രതികൾ എന്ന് എൻ ഐ എ പറഞ്ഞു. സെമി-പ്രോസസ്ഡ് ടാൽക്ക്, ബിറ്റുമിനസ് കൽക്കരി തുടങ്ങിയ വസ്തുക്കളുടെ ഇറക്കുമതിയുടെ മറവിൽ ആണ് ഇവർ വൻതോതിൽ ഹെറോയിൽ ഇന്ത്യയിലേക്ക് കടത്തിയിരുന്നത് എന്നും എൻ ഐ എ പറഞ്ഞു.

ഡൽഹിയിലെ ഈസ്റ്റ് പട്ടേൽ നഗർ നിവാസിയായ കബീർ തൽവാർ, സാമ്രാട്ട് ഹോട്ടലിലെ വൈറ്റ് ക്ലബ് ജസ്ബാ ലോഞ്ച്, രജൗരി ഗാർഡൻ തുടങ്ങി നിരവധി ബാറുകളും നിശാക്ലബ്ബുകളും നടത്തിവരുകയാണ്. മയക്കുമരുന്ന് വ്യാപാരത്തിൽ നിന്ന് സമ്പാദിച്ച പണം ഉപയോഗിച്ചാണ് ഇയ്യാൾ ബാറുകളും നിശാക്ലബ്ബുകളും വാങ്ങിക്കൂട്ടിയതു എന്നാണു എൻ ഐ എ കണ്ടെത്തിയത്. കബീർ തൽവാറിന്റെ അടുത്ത കൂട്ടാളിയും ജീവനക്കാരനുമായ പ്രിൻസ് ശർമ്മയും അറസ്റ്റിലായവരിൽ ഉൾപ്പെടും.

മറ്റു രണ്ടു പ്രതികളായ ഹുസൈനും ഹസനും നിരോധിത ഭീകര സംഘടനകളായ ഹിസ്ബുൾ മുജാഹിദ്ദീൻ, തെഹ്‌രിക് ഉൾ മുജാഹിദ്ദീൻ എന്നിവയുമായി ബന്ധം ഉള്ളവരാണ് എന്നും എൻ ഐ എ കണ്ടെത്തി.

തുറമുഖം വഴി ഇറക്കുമതി ചെയ്യുന്ന മയക്കു മരുന്ന് ഡൽഹി ആസ്ഥാനമായുള്ള അഫ്ഗാൻ പൗരന്മാരുടെ ഗോഡൗണിലേക്ക് മാറ്റുകയും, അവിടെ വെച്ച് ഹെറോയിൻ വേർതിരിച്ച് സംസ്കരിച്ച് കച്ചവടം ചെയ്യുകയുമാണ് ഇവരുടെ രീതി എന്നും എൻ ഐ എ പറയുന്നു.