ഹിമാചൽപ്രദേശും ഉത്തരാഖണ്ഡും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ മഴക്കെടുതി അതിരൂക്ഷം

single-img
21 August 2022

ഹിമാചൽപ്രദേശും ( Himachalpradesh ) ഉത്തരാഖണ്ഡും (Utharakhand ) ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ മഴക്കെടുതി അതിരൂക്ഷം. വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 38 ആയി. ഹിമാചലിൽ ഒരു കുടുംബത്തിലെ എട്ടുപേർ ഉൾപ്പെടെ 22 പേർ മരിച്ചു. മധ്യപ്രദേശിലെ നാല് ജില്ലകളിൽ റെഡ് അലർട്ടും ഹിമാചൽ പ്രദേശിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
ഹിമാചൽപ്രദേശിലെ മാണ്ഡി ജില്ലയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേരാണ് മരിച്ചത്. ആറുപേരെ കാണാനില്ല. മഴക്കെടുതിയിൽ സംസ്ഥാനത്തു ഈ വർഷം മാത്രം മരിച്ചവരുടെ എണ്ണം 224 ആയി.
ഹിമാചലിൽ 30 സ്ഥലങ്ങൾ അപകട മേഖലകളായി പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി 232 കോടി രൂപ സംസ്ഥാന സർക്കാർ അടിയന്തരമായി അനുവദിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിൽ നാലുപേർ മരിച്ചു. 12 പേരെ കാണാനില്ല. പൗരി ഗാർവാളിലെ റിസോർട്ടിൽ വിനോദസഞ്ചാരികൾ കുടുങ്ങിക്കിടന്നു. ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
ഒഡീഷയിൽ 6 പേർ, ജാർഖണ്ഡിൽ 4 പേർ , ജമ്മു കശ്മീരിൽ 2 പേരും മരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഗംഗ-യമുന നദികൾ കരകവിഞ്ഞതോടെ ജനവാസമേഖലകൾ ഉൾപെടെ വെള്ളത്തിനടിയിലായി. അടുത്ത നാല് ദിവസം കൂടി ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ.
ജമ്മു കശ്മീരിലെ രജൗരിയിൽ ദർഹലി നദി തീരത്ത് മിന്നൽ പ്രളയസാഹചര്യമാണ്. തീരവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഒഡീഷയിൽ മഹാനദിയിൽ അപകടത്തിൽപ്പെട്ട ബോട്ടിൽനിന്ന് 70 പേരെ രക്ഷപ്പെടുത്തി.