വ്യക്തിഗത വിവര സംരക്ഷണ ബിൽ കേന്ദ്രസർക്കാർ പിൻവലിച്ചു; പുതിയ ബിൽ കൊണ്ടുവരാൻ നീക്കം
സൈബർ സ്‌പെയ്‌സിൽ വ്യക്തികളുടെ ഡാറ്റ പരിരക്ഷിക്കുന്നതിനും കമ്പനികൾക്കും സർക്കാരിനും വ്യക്തിഗത ഡാറ്റയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനുമുള്ള വ്യക്തിഗത ഡാറ്റാ പരിരക്ഷണ ബിൽ 2019, കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ നിന്ന് പിൻവലിച്ചു. സംയുക്ത പാർലമെന്ററി സമിതി 81 ഭേദഗതികൾ നിർദ്ദേശിച്ചതിനെ തുടർന്നാണ് ഈ കേന്ദ്രനീക്കം .
2019 ഡിസംബർ 11 നാണ് ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. ബിൽ പരിശോധിച്ച് റിപ്പോർട്ടിനായി സഭകളുടെ സംയുക്ത സമിതിക്ക് റഫർ ചെയ്യുകയും സംയുക്ത സമിതിയുടെ റിപ്പോർട്ട് 2021 ഡിസംബർ 16 ന് ലോക്സഭയിൽ അവതരിപ്പിക്കുകയും ചെയ്തു. ഡാറ്റാ സ്വകാര്യതാ നിയമം പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ബിൽ പാർലമെന്ററി കമ്മിറ്റിക്ക് അയച്ചത്.
രാജ്യ സുരക്ഷയും മറ്റ് കാരണങ്ങളും ചൂണ്ടിക്കാട്ടി വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ആക്സസ് ചെയ്യാൻ നിയമം സർക്കാരിന് വ്യാപകമായ അധികാരം നൽകിയതായി പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.
എല്ലാ പ്രമുഖ ഇന്റർനെറ്റ് കമ്പനികളും ഇന്ത്യൻ ഉപഭോക്താക്കളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതും സംഭരിക്കുന്നതും കൈമാറ്റം ചെയ്യുന്നതുമായ രീതി മാറ്റാൻ കഴിയുമെന്നതിനാൽ മുൻനിര സാങ്കേതിക കമ്പനികളും വ്യവസായ പങ്കാളികളും വ്യക്തിഗത ഡാറ്റാ പരിരക്ഷാ ബില്ലിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
അതേസമയം, പുതിയ ബില്ലിന് വഴിയൊരുക്കുന്ന സമഗ്രമായ നിയമ ചട്ടക്കൂട് തയ്യാറാക്കി വരികയാണെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനായി സർക്കാർ സംയുക്ത പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് പരിഗണിക്കുന്നുണ്ട്.