ബാലഭാസ്ക്കറിന്‍റെ അപകട മരണത്തില്‍ തുടരന്വേഷണം നടത്തണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

single-img
29 July 2022

തിരുവനന്തപുരം : സംഗീത സംവിധായകന്‍ ബാലഭാസ്ക്കറിന്‍റെ (balabhaskar)അപകട മരണത്തില്‍ (acident death)സി ബി ഐ (cbi)നല്‍കിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്.

തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്. ബാലഭാസ്ക്കറിന്‍റേത് അപകടമരണമെന്നാണ് സിബിഐ കണ്ടെത്തല്‍. അപകടത്തിന് പിന്നില്‍ സ്വര്‍ണ കടത്തുകാരുടെ അട്ടിമറിയെന്നാണ് ബാലഭാസ്കറിന്‍റെ ബന്ധുക്കളുടെ ആരോപണം. സിബിഐ സമര്‍പ്പിച്ച രേഖകള്‍ വിശദമായി പഠിക്കാന്‍ സമയം എടുക്കുമെന്ന് പറഞ്ഞാണ് കോടതി വിധി പറയുന്നത് ഇന്നത്തേക്ക് നീട്ടിവച്ചത്.കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ഉണ്ണിയും അമ്മ ശാന്തകുമാരിയും കലാഭവന്‍ സോബിയുമാണ് സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിര്‍ണായക സാക്ഷികളെ ബോധപൂര്‍വ്വം ഒഴിവാക്കിയുള്ള അന്വേഷണമാണ് സിബിഐ നടത്തിയതെന്നാണ് ബന്ധുക്കളുടെ വാദം. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നല്‍കിയതെന്നാണ് സബിഐ നല്‍കിയ മറുപടി

കേസിന്‍റെ നാള്‍വഴി

കേസിലെ ഏക പ്രതി അര്‍ജുന്‍ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. നൂറോളം സ്വതന്ത്ര സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും സിബിഐ വ്യക്തമാക്കുന്നു. ബാലഭാസ്കറിന്‍റെ സുഹൃത്തും സ്വര്‍ണക്കടത്തുകേസിലെ പ്രതിയുമായ പ്രകാശന്‍ തമ്ബിക്ക് ബാലഭാസ്കറിന്‍റെ ദുരൂഹ മരണവുമായി ബന്ധമുണ്ടെന്നാണ് കുടുംബം ഉറച്ച്‌ വിശ്വസിക്കുന്നത്.

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് പള്ളിപ്പും സിആര്‍പിഎഫ് ക്യാമ്ബിന് സമീപമാണ് വാഹന അപകടത്തില്‍ ബാലഭാസ്ക്കറും മകളും മരിക്കുന്നത്. 2019 സെപ്തംബര്‍ 25ന് പുലര്‍ച്ചെയാണ് അപകടം നടക്കുന്നത്. ഭാര്യ ലക്ഷമി, ഡ്രൈവര്‍ അര്‍ജ്ജുന്‍ എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് ശേഷം ബാലഭാസ്ക്കറിന്‍റെ സുഹൃത്തുക്കളായ പ്രകാശ് തമ്ബിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണ കടത്തു കേസില്‍ പ്രതികളായതോടെയാണ് വിവാദമുയര്‍ന്നത്. അപകട മരണമല്ല, ആസൂത്രിത കൊലപാതമെന്നായിരുന്നു ബാലഭാസ്ക്കറിന്‍റെ രക്ഷിതാക്കളുടെ ആരോപണം.

അട്ടിമറിയില്ലെന്നും, ഡ്രൈവര്‍ അര്‍ജ്ജുന്‍ അശ്രദ്ധയോടെയും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്നായിരുന്നു ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെതിരെ ബാലഭാസ്ക്കറിന്‍റെ അച്ഛന്‍ മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് സര്‍ക്കാര്‍ വിട്ടത്. ക്രൈം ബ്രാഞ്ച് കണ്ടത്തലുകളെ ശരിവയ്ക്കുന്നതായിരുന്നു സിബിഐയുടെ അന്തിമ റിപ്പോര്‍ട്ട്.

സിജെഎം കോടതിയില്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ബാലഭാസ്ക്കറിന്‍റെ രക്ഷിതാക്കളുടെ ആവശ്യം. വാദത്തിനിടെ ബാലഭാസ്ക്കറിന്‍റെ ഫോണ്‍ സിബിഐ പരിശോധിച്ചില്ലെന്ന് രക്ഷിതാക്കള്‍ ചൂണ്ടികാട്ടി. അപകടം നടന്ന വാഹനത്തില്‍ നിന്നും ലഭിച്ച ബാലഭാസ്ക്കറിന്‍റെ ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും വാങ്ങിയത് പ്രകാശ് തമ്ബിയായിരുന്നു. പ്രകാശ് തമ്ബി സ്വര്‍ണകടത്തുകേസില്‍ പ്രതിയായപ്പോള്‍ ഡിആര്‍ഐ ഫോണ്‍ വിശദമായി പരിശോധിച്ചിരുന്നു. ഈ റിപ്പോര്‍ട്ടും സിബിഐക്കും കൈമാറി. എന്നാല്‍ കുറ്റപത്രത്തില്‍ ഈ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിരുന്നില്ല. ഫോണ്‍ വിശദമായി പരിശോധിച്ചിരുന്ന റിപ്പോര്‍ട്ട് വാദത്തിനിടെ സിബിഐ കോടതിയില്‍ നല്‍കി. സിബിഐയുടെയും ബാലഭാസ്ക്കറിന്‍റെ അച്ഛന്‍റേയും വാദം ഈ മാസം 16ന് അവസാനിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് 60 രേഖകള്‍ വിശദമായി പരിശോധിക്കാന്‍ വേണ്ടിയാണ് കോടതി ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിയത്