ചിന്തന്‍ ശിബിരം: മുല്ലപ്പളളി രാമചന്ദ്രനും വി.എം.സുധീരനും ബഹിഷ്കരിച്ചു, പ്രതികരിക്കാനില്ലെന്ന് കെ.സുധാകരന്‍
കെ പി സി സി സംഘടിപ്പിക്കുന്ന ‘നവ സങ്കൽപ്പ് ചിന്തൻ ശിബിരം തുടങ്ങാനിരിക്കെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. ചിന്തന്‍ ശിബിരത്തില്‍ മുതിര്‍ന്ന നേതാക്കളായ മുല്ലപ്പളളി രാമചന്ദ്രനും വി.എം.സുധീരനും പങ്കെടുക്കില്ല. കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഇരുവരും ചിന്തൻ ശിബിരിൽ നിന്ന് വിട്ടു നിൽക്കുന്നത്.
അതേസമയം ചിന്തന്‍ ശിബിരം സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി രാവിലെ പത്ത് മണിയ്ക്ക് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്‌പിൻകോർട്ട് യാർഡിലാണ് ചടങ്ങ് നടക്കുന്നത്. രാജസ്ഥാനിലെ ഉദയ്‌പൂരിൽ നടന്ന ചിന്തൻ ശിബിരത്തിന്റെ തുടർച്ചയായാണ് കോഴിക്കോട് നടക്കുന്നത്.
191 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. അഞ്ച് കമ്മിറ്റികളാണ് ചിന്തൻ ശിബിരത്തിന്റെ ചർച്ചാ വിഷയങ്ങൾ തയ്യാറാക്കുന്നത്. ഇവയെ അധികരിച്ച് പ്രതിനിധികളുടെ ചർച്ച നടക്കും. ചടങ്ങിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ അദ്ധ്യക്ഷത വഹിക്കും. കേരളത്തിന്റെ ചുമതലയുള്ള ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ഐ സി സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി, മദ്ധ്യപ്രദേശ് മുൻമുഖ്യമന്ത്രി ദ്വിഗ്വിജയ് സിംഗ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഐ സി സി സെക്രട്ടറി വിശ്വനാഥ പെരുമാൾ എന്നിവർ സംസാരിക്കും