ദ്രൗപദി മുര്‍മുവിന് വോട്ടുചെയ്ത എംഎല്‍എ കേരളത്തിന്‍റെ മാനം കാത്തൂ: കേന്ദ്രമന്ത്രി വി മുരളീധരന്‍
എൻ ഡി എ സ്ഥാനാർഥിയായി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ദ്രൗപദി മുര്‍മുവിന് വോട്ടുചെയ്ത എംഎല്‍എ കേരളത്തിന്‍റെ മാനം കാത്തുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ആ എംഎല്‍എയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
കേരളത്തിലെ എംഎല്‍എമാര്‍ക്കിടയിലും മോദി അനുകൂല നിലപാടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിങ് എന്നും വോട്ട് ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം നടത്തിയിട്ട് കാര്യമില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.
140 അംഗ നിയമസഭയിൽ മുഴുവൻ എംഎൽഎമാരുടെയും പിന്തുണ പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹയ്ക്ക് ലഭിക്കുമെന്ന് കരുതിയെങ്കിലും ഫലം വന്നപ്പോൾ ഒരു വോട്ട് എൻ ഡി എ സ്ഥാനാർഥിയായി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ദ്രൗപദി മുര്‍മുവിന് ലഭിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ട കണക്കുകളാണ് ഇക്കാര്യം പറയുന്നത്. രഹസ്യ ബാലറ്റിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ട്. അതുകൊണ്ടു തന്നെ ആരാണ് മുർമുവിന് വോട്ട് ചെയ്തതെന്ന് കണ്ടെത്തുക അസാധ്യമാണ്.
ആദ്യമുണ്ടായ സംശയം യുപിയിൽ നിന്നൊരു എംഎൽഎ കേരളത്തിലാണ് വോട്ട് ചെയ്ത വോട്ടായിരിക്കും എന്നതായിരുന്നു. എന്നാൽ ആ എംഎൽഎയുടെ വോട്ട് കേരളത്തിന്റെ പേരിലല്ല ദ്രൗപതി മുർമുവിന് ഇലക്ഷൻ കമ്മീഷൻ നൽകുന്നത്. ഇതോടെ കേരളത്തിലെ എംഎൽഎയാണ് വോട്ട് ചെയ്തതെന്ന് വ്യക്തമായി കഴിഞ്ഞു.
ഏതായാലും കേരളത്തിലെ ബിജെപിക്ക് പുതു ആവേശമാണ് ഈ വോട്ട്.