കേരളത്തിൽ നിന്നും ദ്രൗപതി മുർമുവിന് ഒരു വോട്ട്; അബദ്ധമോ ബിജെപിയിലേക്കുള്ള ഒഴുക്കോ?
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിലും വോട്ട് ചോർച്ച. 140 അംഗ നിയമസഭയിൽ മുഴുവൻ എംഎൽഎമാരുടെയും പിന്തുണ പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹയ്ക്ക് ലഭിക്കുമെന്ന് കരുതിയെങ്കിലും ഫലം വന്നപ്പോൾ ഒരു വോട്ട് ചോർന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ട കണക്കുകളാണ് ഇക്കാര്യം പറയുന്നത്. രഹസ്യ ബാലറ്റിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ട്. അതുകൊണ്ടു തന്നെ ആരാണ് മുർമുവിന് വോട്ട് ചെയ്തതെന്ന് കണ്ടെത്തുക അസാധ്യമാണ്.
കേരളത്തിൽ നിന്നാണ് മുർമുവിന് ഏറ്റവും കുറവ് വോട്ട് കിട്ടിയത്. കേരളത്തിൽ ആരും വോട്ട് ചെയ്യില്ലെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാൽ ഈ ഒരു വോട്ട് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ അട്ടിമറിക്കപ്പെട്ടോ അതോ ഏതെങ്കിലും എം എൽ എ,ആർക്കു അബദ്ധം പറ്റിയതാണോ എന്ന് കണ്ടുപിടിക്കുക അസാധ്യമാണ്. രഹസ്യ ബാലറ്റ് ആയതു കൊണ്ട് തന്നെ ആരാണ് ക്രോസ് വോട്ട് വില്ലൻ എന്നത് കണ്ടെത്താനാകില്ലെന്നത് കേരളത്തിലെ മുന്നണികൾക്കും ആശ്വാസമാകും.
ആദ്യമുണ്ടായ സംശയം യുപിയിൽ നിന്നൊരു എംഎൽഎ കേരളത്തിലാണ് വോട്ട് ചെയ്തത് എന്നതാണ്. ആ വോട്ടായിരിക്കും എന്നതായിരുന്നു. എന്നാൽ ആ എംഎൽഎയുടെ വോട്ട് കേരളത്തിന്റെ പേരിലല്ല ദ്രൗപതി മുർമുവിന് ഇലക്ഷൻ കമ്മീഷൻ നൽകുന്നത്. ഇതോടെ കേരളത്തിലെ എംഎൽഎയാണ് വോട്ട് ചെയ്തതെന്ന് വ്യക്തമായി കഴിഞ്ഞു.
ഏതായാലും കേരളത്തിലെ ബിജെപിക്ക് പുതു ആവേശമാണ് ഈ വോട്ട്.