കേരളത്തിലെ എല്ലാ സ്കൂളുകളും മിക്സ്ഡ് സ്കൂളുകളാക്കണമെന്ന് ബാലാവകാശ കമ്മീഷൻ
സഹവിദ്യാഭ്യാസം നടപ്പാക്കാൻ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും കേരളത്തിലെ എല്ലാ സ്കൂളുകളും മിക്സ്ഡ് സ്കൂളുകളാക്കണമെന്നും ബാലാവകാശ കമ്മീഷൻ. ഇപ്പോൾ വ്യാപകമായി നിലവിലുള്ള ബോയ്സ്, ഗേൾസ് സ്കൂൾ സംവിധാനം തുടരേണ്ടതില്ല എന്നാണ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത് .
കേരളത്തിൽ ലിംഗഭേദമില്ലാതെ കുട്ടികൾ ഒരുമിച്ചു പഠിക്കുന്ന സഹവിദ്യാഭ്യാസം നടപ്പാക്കാൻ സർക്കാർ കർമ്മ പദ്ധതി ഒരുക്കണമെന്നും ഇതിനായി സ്കൂളുകളിൽ ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കണമെന്നും ബാലാവകാശ കമ്മീഷൻ നിർദ്ദേശിക്കുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും എസ്ഇആർടിയും തുടർ നടപടി എടുക്കണം. കമ്മീഷൻ നൽകിയ നിര്‍ദ്ദേശത്തെക്കുറിച്ച് പഠിച്ച് മൂന്ന് മാസത്തിനകം പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിൽ പറയുന്നു.
സംസ്ഥാന ബാലാവകാശ കമ്മീഷൻ നിര്‍ദേശം നടപ്പാക്കാൻ കേരളാ സര്‍ക്കാര്‍ തീരുമാനിക്കുന്ന പക്ഷം ലിംഗനീതി ഉറപ്പു വരുത്താനുള്ള ശ്രമങ്ങളിൽ രാജ്യത്തിന് തന്നെ മാതൃകയാവാൻ കേരളത്തിന് സാധിക്കും.