കള്ളക്കേസിനെതിരെ കോടതിയെ സമീപിക്കും: ബാബുരാജ്
തനിക്കും ഭാര്യ വാണി വിശ്വനാഥനെതിരെയുള്ള കേസിനെതിരെ കോടതിയെ സമീപിക്കുമെന്ന് നടൻ ബാബുരാജ്. വാണി വിശ്വനാഥിന് ‘കൂദാശ’ യുമായി ഒരു ബന്ധവുമില്ല. തന്റെ നിർമാണക്കമ്പനിവഴിയാണ് സിനിമ റിലീസായതെന്നും സിനിമയുടെ ഫ്ളെക്സ് ബോർഡ് വെക്കാൻ താനാണ് പണം ചെലവാക്കിയതെന്നും താരം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഷൂട്ടിംഗ് ചെലവിലേക്ക് 80 ലക്ഷത്തോളം രൂപ അയച്ചത് റിസോർട്ടിന്റെ അക്കൗണ്ട് വഴിയാണെന്നും ബാബുരാജ് പറയുന്നു.
കൂദാശ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് താമസവും ഭക്ഷണവുമെല്ലാം മൂന്നാറിലെ തന്റെ റിസോർട്ടിൽ വച്ചാണ് നടന്നതെന്നും അതിനൊന്നും നിർമാതാക്കളായ റിയാസും ഒമറും പണം തന്നിട്ടില്ലെന്നും തനിക്ക് അഭിനയിച്ചതിന്റെ പ്രതിഫലം തന്നിട്ടില്ലെന്നും ബാബുരാജ് ഇന്നുരാവിലെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു.
സാറ്റലൈറ്റ് അവകാശം വിറ്റുതരണമെന്ന നിർമാതാക്കളുടെ ആവശ്യാനുസരണം അതിനു ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ആവശ്യത്തിന്റെ സ്വഭാവം ഭീഷണിയായി മാറിയെന്നും അപ്പോൾ താൻ ആലുവ എസ്പി ഓഫീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബാബുരാജ് വിശദമാക്കി.