കോടതിയുടെ കൈവശം ഇരിക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണം: വിചാരണക്കോടതി
കോടതിയുടെ കൈവശം ഇരിക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങൾ കണ്ടവർ ആരെന്ന് കണ്ടെത്തണമെന്ന നിർദേശവുമായി വിചാരണക്കോടതി. നടിയെ അക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ കോടതിയെ സംശയത്തിൽ നിർത്തരുതെന്ന് പ്രത്യേക ജഡ്ജി പറഞ്ഞു. ജിയോ സിമ്മുള്ള വിവോ ഫോണ്‍ ആരുടേതാണെന്ന് ചോദിച്ച ജഡ്ജി തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശമുണ്ടോയെന്നും ആരാഞ്ഞു.
പ്രോസിക്യൂഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമാണ് മെമ്മറി കാർഡ് സൂക്ഷിച്ചിരുന്നതിന്റെ ഉത്തരവാദിത്വം വഹിച്ചിരുന്നത്.മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കാണണമെന്ന് തനിക്ക് പ്രത്യേക താത്‌പര്യമില്ല. നാല് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോഴും ബിഗ് നോ പറയുകയാണ് ചെയ്തത്. ദൃശ്യങ്ങൾ കണ്ടതിന്റെ പേരിൽ ആരെയും സംശയത്തിന്റെ മുനയിൽ നിർത്തേണ്ടതില്ല- ജഡ്ജി വ്യക്തമാക്കി.
തുടരന്വേഷണത്തിന്റെ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയ്ക്കൊപ്പമാണ് അന്വേഷണ സംഘം നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡിന്റെ ഫോറൻസിക് പരിശോധനാ ഫലവും സമർപ്പിച്ചത്.
കേസ് പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണത്തിന് സമയം നീട്ടിനൽകണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. അതിനാലാണ് ഈ കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.