ആ മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി; കെകെ രമയ്ക്ക് എതിരെ പരോക്ഷ പ്രസംഗവുമായി എംഎം മണി
കേരളാ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച വടകര എംഎൽഎ കെകെ രമയ്ക്ക് എതിരെ പരോക്ഷ പ്രസംഗവുമായി സിപിഎം നേതാവ് എംഎം മണി. ‘ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല’- എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം.
മണിയുടെ പ്രസംഗത്തിനെതിരെ സഭയിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. എംഎം മണി തോന്നിവാസം പറയരുതെന്ന് പറഞ്ഞാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങിയത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് എംഎം മണി പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്ന് സ്പീക്കർ എംബി രാജേഷ് പറഞ്ഞു. പക്ഷെ പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ സഭാ നടപടികൾ സ്പീക്കർ നിർത്തിവെച്ചു.
വളരെ ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. എംഎം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ ആവശ്യപ്പെട്ടു. സഭയിൽ ഇപ്പോഴും പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.