കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയും ബിജെപിയുമായി അടുക്കുന്നു?
ആനന്ദ് ശര്‍മ്മക്കും ഗുലാം നബി ആസാദിനും പിന്നാലെ കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയും ബിജെപിയുമായി അടുക്കുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാർ നടപ്പാക്കിയ അഗ്നിപഥിനെതിരായ പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് പ്രതിപക്ഷം നൽകുന്ന കത്തിൽ ഒപ്പിടാൻ മനീഷ് തിവാരി വിസമ്മതിച്ചു.
കോണ്‍ഗ്രസിലെ ശക്തികാന്ത് ഗോഹിൽ, തൃണമൂൽ കോണ്‍ഗ്രസിലെ സുദീപ് ബന്ദോപാധ്യായ, സൗഗത റോയ്, എൻസിപിയിലെ സുപ്രിയ സുലേ, രാഷ്ട്രീയ ജനതാ ദളിലെ എ.ഡി. സിംഗ് എന്നിവരാണ് കത്തിൽ ഒപ്പു വച്ചത്.
പ്രതിരോധ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതിക്കു മുന്നിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തിങ്കളാഴ്ച അഗ്നിപഥ് പദ്ധതിയെക്കുറിച്ചു വിശദീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രതിപക്ഷ എം പി മാർ രാജ്നാഥ് സിംഗിനു കത്തെഴുതിയത്.
ആനന്ദ് ശർമ്മയും മുതിർന്ന നേതാവായ ഗുലാം നബി ആസാദും പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായി തുടരുന്നതിനിടെ ആണ് മനീഷ് തിവാരിയും ബിജെപിയുമായി അടുക്കുന്നതായി വാർത്തകൾ പുറത്തു വരുന്നത്. വരാനിരിക്കുന്ന ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബിജെപി പിന്തുണയോടെ മത്സരിക്കാനാണ് ഗുലാം നബി ആസാദിന്റെ ശ്രമം എന്നാണു റിപ്പോർട്ട്. അതുപോലെ ഹിമാചൽ പ്രദേശ് ഇലക്ഷന് മുന്നോടിയായി ബിജെപിയിൽ ചേരാനാണ് ആനന്ദ് ശർമ്മ ശ്രമിക്കുന്നത് എന്നാണു റിപ്പോർട്ടുകൾ.