രോഗികളെ മെഡിക്കല്‍ കോളജുകളിലേക്കു റഫര്‍ ചെയ്യാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി

single-img
11 July 2022

തിരുവനന്തപുരം: സര്‍ക്കാര്‍ ശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കല്‍ കോളജുകളിലേക്കു റഫര്‍ ചെയ്യാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികള്‍ക്കു സമയബന്ധിതമായി വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ആശുപത്രിയിലെ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണമെന്നും ആരോഗ്യ വകുപ്പ് ഉന്നതതല യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു.

റഫര്‍ ചെയ്യുമ്ബോള്‍ കൃത്യമായ കാരണമുണ്ടായിരിക്കണം. എന്തിന് റഫര്‍ ചെയ്യുന്നുവെന്ന് വ്യക്തമാക്കണം. ചികിത്സാ സൗകര്യങ്ങളും രോഗിയുടെ അവസ്ഥയും പരിഗണിച്ച്‌ മാത്രമേ റഫര്‍ അനുവദിക്കുകയുള്ളൂ. ഓരോ ആശുപത്രിയിലും റഫറല്‍ രജിസ്റ്റര്‍ ഉണ്ടായിരിക്കും. നല്‍കിയ ചികിത്സയും റഫര്‍ ചെയ്യാനുള്ള കാരണവും അതില്‍ വ്യക്തമാക്കിയിരിക്കണം. മാസത്തിലൊരിക്കല്‍ ആശുപത്രി തലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇത് പരിശോധിക്കും.

രോഗിയെ റഫര്‍ ചെയ്താല്‍ അക്കാര്യം മെഡിക്കല്‍ കോളജ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ അറിയിക്കണം. ഐ സി യു വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഉറപ്പാക്കി വേണം റഫര്‍ ചെയ്യേണ്ടത്. ഇതിലൂടെ മെഡിക്കല്‍ കോളജിലും കാലതാമസമില്ലാതെ ചികിത്സ ലഭ്യമാകുന്നു.

താലൂക്ക് ആശുപത്രികള്‍ മുതല്‍ സ്പെഷാലിറ്റി സേവനങ്ങള്‍ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും മുതല്‍ ഇ സഞ്ജീനവനി ഡോക്ടര്‍ ടു ഡോക്ടര്‍ സംവിധാനം വഴി സെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാണ്. ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാതെ അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യുന്നതിലൂടെ രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. അതീവ വിദഗ്ധ പരിചരണം ആവശ്യമുള്ളതും അല്ലാത്തതുമായ രോഗികള്‍ അധികമായി എത്തുമ്ബോള്‍ മെഡിക്കല്‍ കോളജുകളുടെ താളം തെറ്റുകയും ചെയ്യും.

റഫറല്‍ സംവിധാനം ശക്തമാക്കുന്നതോടെ രോഗികള്‍ക്കു കാലതാമസം കൂടാതെ തൊട്ടടുത്തു തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനാവും. മെഡിക്കല്‍ കോളജുകളിലെത്തുന്ന വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ സമയബന്ധിതമായി നന്നായി പരിചരിക്കാനും കഴിയും. മെഡിക്കല്‍ കോളജുകള്‍ക്കു ഗവേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കാനാവും.

ബാക്ക് റഫറല്‍ സംവിധാനവും ശക്തിപ്പെടുത്തും. മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയ്ക്കും തുടര്‍ ചികിത്സയ്ക്കായി രോഗിയുടെ വീടിനു തൊട്ടടുത്തുള്ള ആശുപത്രികളില്‍ ബാക്ക് റഫര്‍ ചെയ്യുന്നതാണ്. ഇതിലൂടെയും മെഡിക്കല്‍ കോളജുകളിലെ തിരക്ക് കുറയ്ക്കാനും രോഗികളുടെ ബന്ധുക്കള്‍ക്ക് അധികദൂരം യാത്ര ചെയ്യാതെ തുടര്‍ ചികിത്സ ഉറപ്പാക്കാനും കഴിയും. ബാക്ക് റഫറല്‍ സംബന്ധിച്ച കൃത്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.