20 ലക്ഷം പേർക്ക് തൊഴിൽ; കെ ഡിസ്ക് പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്

single-img
10 July 2022

തിരുവനന്തപുരം: 20 ലക്ഷം പേര്‍ക്ക് തൊഴിലെന്ന പ്രഖ്യാപിത നയവുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ ഡിസ്ക് പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്.

ബിരുദവും അതിന് മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവരെ ജോലി സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി അടുത്ത ആഴ്ച മുതല്‍ കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ വീടുകളിലെത്തും. ഒരു വാര്‍ഡിന് ഒരാളെന്ന നിലയില്‍ കുടുംബശ്രീ സേവനം ഉറപ്പാക്കാനാണ് തീരുമാനം.

53 ലക്ഷത്തി 42 ആയിരത്തി 094 പേരാണ് കെ ഡിസ്ക് വഴി കേരളത്തില്‍ തൊഴില്‍ കാത്തിരിക്കുന്നത്. കണക്കെടുപ്പ് കഴിഞ്ഞ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ബിരുദവും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കും. 21 നും 40 നും ഇടക്ക് പ്രായമുള്ള 23 ലക്ഷം പേരാണ് ലിസ്റ്റിലുള്ളത്. സംസ്ഥാനത്തെ 20000 വാര്‍ഡുകളിലും ഓരോ കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ ഉണ്ടാകും. ഇവര്‍ വീടുകളിലെത്തി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ആദ്യപടി. ജോലി ആവശ്യമുള്ളവര്‍ക്ക് ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം അഥവ dwms ല്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതിനായി മൊബൈല്‍ ആപ്പ് അടക്കം സാങ്കേതിക സൗകര്യങ്ങളാണ് കെ ഡിസ്ക് ഒരുക്കുന്നത്.

ലഭ്യമായ അനുയോജ്യമായ തൊഴിലവസരങ്ങളുടെ നോട്ടിഫിക്കേഷന്‍ കിട്ടുന്ന വിധമാണ് പ്രവര്‍ത്തനം. സ്പോക്കണ്‍, വിവിധ അഭിമുഖ പരിശീലനങ്ങള്‍ തുടങ്ങി മത്സരക്ഷമത ഉറപ്പാക്കുന്നതിനുള്ള ക്ലാസുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കും. അടിസ്ഥാന കമ്ബ്യൂട്ടര്‍ പരിശീലനം മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വരെ ഹ്രസ്വകാല ദീര്‍ഘകാല കോഴ്സുകള്‍ക്ക് പണമീടാക്കിയും അല്ലാതെയും പഠിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പില്‍ നിന്നാണ് കമ്മ്യൂണിറ്റി അംബാസിഡര്‍മാരെ കണ്ടെത്തുന്നത്. തിങ്കളാഴ്ച മുതല്‍ കാസര്‍കോടുനിന്ന് പരിശീലന പരിപാടി തുടങ്ങാനാണ് തീരുമാനം. 9000 തൊഴിലവസരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണെന്നും തൊഴില്‍ ദാതാക്കളേയും തൊഴിലന്വേഷകരേയും ബന്ധിപ്പിക്കാന്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ പുറകെ ഉണ്ടെന്നും കെ ഡിസ്ക് വിശദീകരിക്കുന്നു.