എ.കെ.ജി. സെന്ററിന് നേരേ ആക്രമണം നടന്ന് പത്തുദിവസമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ പോലീസ്
തിരുവനന്തപുരം: എ.കെ.ജി. സെന്ററിന് നേരേ ആക്രമണം നടന്ന് പത്തുദിവസമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ പോലീസ്.
അക്രമി സ്‌കൂട്ടറിലെത്തി സ്‌ഫോടക വസ്തു എറിയുന്നതിന്റെ ഒരു സിസിടിവി ദൃശ്യം മാത്രമാണ് ഇത്രദിവസമായിട്ടും പോലീസിന് കിട്ടിയത്. സംഭവം നടന്ന് പത്തുദിവസമായിട്ടും പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ സൂചനകള്‍ കിട്ടാതെ പോലീസ് സംഘം ഇരുട്ടില്‍തപ്പുകയാണ്.
നിലവില്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടവരെ കേന്ദ്രീകരിച്ചും സ്ഥലത്തെ മൊബൈല്‍ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തുന്നത്. എകെജി സെന്റര്‍ ആക്രമണത്തെ പിന്തുണച്ച് പോസ്റ്റിട്ട തിരുവനന്തപുരം സ്വദേശികളാണ് പോലീസിന്റെ നിരീക്ഷണത്തിലുള്ളത്. സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും മൊബൈല്‍ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ, നേരത്തെ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയുടെ രേഖാചിത്രം വരയ്ക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. സാങ്കേതിക സഹായത്തോടെ സിസിടിവി ദൃശ്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി രേഖാചിത്രം വരയ്ക്കാനാണ് ശ്രമം.
ഡിയോ സ്‌കൂട്ടറിലാണ് അക്രമി വന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പോലീസിന് വ്യക്തമായിരുന്നു. ഇതനുസരിച്ച് തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള രണ്ടായിരത്തോളം ഡിയോ സ്‌കൂട്ടറുകളുടെ വിവരങ്ങളാണ് ശേഖരിച്ചത്. എന്നാല്‍ ഈ അന്വേഷണത്തിലൊന്നും പ്രതിയിലേക്ക് എത്തുന്ന സൂചനകളൊന്നും ലഭിച്ചില്ല.
ഇതിനിടെ, എകെജി സെന്ററിന് നേരേ കല്ലെറിയുമെന്ന് പോസ്റ്റിട്ട യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്ന് കണ്ടെത്തി. പക്ഷേ, സാമൂഹികമാധ്യമത്തിലെ പോസ്റ്റിന് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. ആദ്യം ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് കേസ് എടുത്തെങ്കിലും സംഭവം വിവാദമായതോടെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ ഇയാളെ വിട്ടയക്കുകയായിരുന്നു.
ജൂണ്‍ 30-ാം തീയതി രാത്രി 11.25-ഓടെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരേ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ ഒരാള്‍ മതിലിന് നേരേ സ്‌ഫോടക വസ്തു എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ബോംബ് അല്ലെന്നും ഏറുപടക്കം പോലെയുള്ള വസ്തുവാണെന്നും ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.
ആക്രമണം നടന്നതിന് പിന്നാലെ സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജന്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. ഇത് പിന്നീട് വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്കിടയായി. എകെജി സെന്റര്‍ ആക്രമണവും പ്രതിയെ പിടികൂടാന്‍ കഴിയാത്തതും നിയമസഭയിലടക്കം ചര്‍ച്ചയായി.
അത്യന്തം ഭീകരമായ ശബ്ദമാണ് സ്‌ഫോടകവസ്തു എറിഞ്ഞപ്പോള്‍ കേട്ടതെന്ന് സംഭവസമയം എകെജി സെന്ററിലുണ്ടായിരുന്ന പി.കെ. ശ്രീമതി ടീച്ചറും പ്രതികരിച്ചിരുന്നു. മൂന്നാംനിലയിലായിരുന്ന താന്‍ ജനലിലൂടെ നോക്കിയപ്പോള്‍ അക്രമിയെ കാണാനായില്ലെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞിരുന്നു.