പീഡനപരാതി “ചെറിയ കാര്യം” എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍
പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ്സിന്റെ ചിന്തിൻ ശിബിരത്തിലെ പീഡന പരാതി നിസ്സാര വത്കരിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ചെറിയ രീതിയിൽ മാത്രമേ ചർച്ച ചെയ്തിട്ടുള്ളൂ എന്നും, യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു.
അതെ സമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃക്യാമ്പായ ചിന്തന്‍ശിബിറിനിടെ പീഡനം നടന്നുവെന്ന് പെണ്‍കുട്ടിക്ക് പരാതി ഉണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പീഡന പരാതി സംഘടനക്കുള്ളില്‍ തീര്‍ക്കില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ വി ഡി സതീശന്‍ പറഞ്ഞു. കൂടാതെ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന പരാതിയുടെ പകര്‍പ്പ് ശരിയാണോ എന്ന് അന്വേഷിക്കും. സ്ത്രീകള്‍ക്ക് എതിരായ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ചേർന്ന ചിന്തിൻ ശിബിറിനിടെ യൂത്ത് കോൺഗ്രസ് നേതാവ് വിവേക് നായര്‍ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വ്യക്തമാക്കി വനിത നേതാവ് നൽകിയ പരാതിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പരാതി യൂത്ത് കോൺഗ്രസ് നേതൃത്വത്തിനു നൽകിയെങ്കിലും നടപടി എടുക്കാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നാണ് ഉയരുന്ന ആരോപണം. ചിന്തന്‍ശിബിരിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് വിവേക് നായർ മോശമായി പെരുമാറിയെന്നാണ് പരാതി. മദ്യപിച്ചെത്തിയ വിവേക് നായർ കിടക്ക പങ്കിടാൻ നിർബന്ധിച്ചു, സ്വകാര്യ ഭാഗത്ത് സ്പർശിച്ചു, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് വനിതാ അംഗത്തിൻറെ കത്തിലുള്ളത്. ദളിത് വിഭാഗത്തിൽ നിന്ന് വരുന്ന താൻ സംഘടനയിൽ നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. അതിൽ ഒന്നാണ് ഇത്. നിരവധി വനിതാ പ്രവർത്തകർ സമാന പ്രശ്നം നേരിടുന്നുണ്ടെന്നും കേരളത്തിന്‍റെ ചുമതല ഉള്ള സെക്രട്ടറി പുഷ്പലതക്ക് നൽകിയ പരാതിയിൽ പരാതിക്കാരി പറയുന്നു.