മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുനമര്‍ദപാതി; ഞായറാഴ്ച വരെ ശക്തമായ മഴയുണ്ടാകും

single-img
8 July 2022

മുംബൈ: () മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുനമര്‍ദപാതി നിലനില്‍ക്കുന്നതിനാല്‍ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, വടക്കന്‍ കേരളം എന്നീ പ്രദേശങ്ങള്‍ ഉള്‍പെടുന്ന മേഖലയില്‍ കനത്ത മഴ തുടരുന്നു.

ഞായറാഴ്ച വരെ വ്യാപകമായ മഴ തുടരും എന്നാണ് പ്രവചനം. വടക്കന്‍ ജില്ലകളില്‍ ആണ് കൂടുതല്‍ മഴയ്ക്ക് സാധ്യത.

തീരമേഖലയിലെ ന്യൂനമര്‍ദ പാതി കൂടാതെ ആന്ധ്രാ – ഒഡിഷ തീരത്തിനു മുകളിലായി ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കാലവര്‍ഷക്കാറ്റ് വരും ദിവസങ്ങളിലും ശക്തമായി തുടരാനും സാധ്യതയുണ്ട്.

മഹാരാഷ്ട്രയുടെ വിവിധ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. മുംബൈ, താനെ, പാല്‍ഖര്‍, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് എന്നീ ജില്ലകളില്‍ വെള്ളിയാഴ്ച റെഡ് അലര്‍ടാണ്. ദക്ഷിണ കൊങ്കണ്‍ മേഖലയില്‍ അടുത്ത രണ്ട് ദിനം കൂടി ഇതേ അവസ്ഥ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കൊങ്കണ്‍ മേഖലയില്‍ അതിതീവ്ര മഴയാണ് പെയ്യുന്നത്. ചിപ്ലുനില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞതോടെ മുംബൈ – ഗോവ പാതയില്‍ ഗതാഗതം വഴിതിരിച്ച്‌ വിട്ടു. മുംബൈയില്‍ ബീചുകളിലേക്കുള്ള പ്രവേശനം രാവിലെ ആറു മുതല്‍ 10 വരെ മാത്രമാക്കി ചുരുക്കി.

തെലങ്കാനയിലും കര്‍ണാടകയുടെ തീരമേഖലയിലും കനത്ത മഴ തുടരുകയാണ്. തെലങ്കാനയിലെ മഹബൂബ് നഗറില്‍ സ്‌കൂള്‍ ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി. ബസിലുണ്ടായിരുന്ന 30 കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. മണ്ണിടിഞ്ഞും മരം വീണും നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. രണ്ട് ദിവസത്തേക്ക് കൂടി തെലങ്കാനയിലും കര്‍ണാടകയിലെ നാല് ജില്ലകളിലും റെഡ് അലേര്‍ട് പ്രഖ്യാപിച്ചു.

മെംഗ്ലൂറു, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവിടങ്ങളില്‍ താഴ്ന്ന മേഖലയിലെ വീടുകളില്‍ വെള്ളം കയറി. വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്. ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ അവധി നല്‍കിയിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചു.