വലിയൊരു പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന് പാരിതോഷികമായി കിട്ടിയ എംഎല്‍എ സ്ഥാനം; കെ കെ രമക്കെതിരെ എളമരം കരിം

single-img
8 July 2022

ആർഎംപിയുടെ വടകര എം.എല്‍.എ കെ കെ രമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവും രാജ്യസഭ എം പിയുമായ എളമരം കരീം. ഒഞ്ചിയത്തെ ഒരുപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ കെ കെ രമയുടെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ ഈ വിമര്‍ശനം.

എംഎൽഎ സ്ഥാനം ലഭിച്ചു എന്നതുകൊണ്ട് ആരും അഹങ്കരിക്കരുത്, വലിയൊരു പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ ഫലമായി കിട്ടയതാണ് ആ സ്ഥാനമെന്നെങ്കിലും ധരിക്കണമെന്ന് പറഞ്ഞ അദ്ദേഹം, ഒറ്റുകാര്‍ക്ക് കിട്ടുന്ന സമ്മാനമാണത് എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു.

ഒറ്റുകാര്‍ക്ക് ഇത്തരത്തിൽ പല സമ്മാനവും കിട്ടിയിട്ടുണ്ട്. മുൻ കാലത്തിൽ നാടുവാഴിത്തം അവസാനിപ്പിക്കാന്‍ സമരം ചെയ്ത മുതലാളി വര്‍ഗത്തിനെതിരെ നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ മനുഷ്യനെ സജ്ജമാക്കിയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി ലഭിച്ച എം എല്‍ എ സ്ഥാനം ഉപയോഗിച്ച് അഹങ്കരിക്കേണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റ് ധരിക്കുകയും വേണ്ട,” എളമരം കരീം പറഞ്ഞു.

വള്ളിക്കാട് വാസു സഖാവിനെ പഴയ ഭൂസമരകാലത്ത് ആക്രമിച്ച് കൊലപ്പെടുത്തിയത് മുസ്ലിം ലീഗ് ഗുണ്ടകളല്ലേ എന്ന് ചോദിച്ച കരിം, അവരുടെ സ്വഭാവത്തെക്കുറിച്ച് അറിയാത്തവരാണോ ഒഞ്ചിയത്തുകാര്‍ എന്നും പറഞ്ഞു. അങ്ങനെയുള്ള ഏതെങ്കിലുമൊരാള്‍ക്ക് മുസ്ലിം ലീഗിന്റെ സഹായം സ്വീകരിച്ചുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്ന് തോന്നുമോ എന്ന് അദ്ദേഹം ചോദിക്കുന്നു.