മുഖ്യമന്ത്രിയ്ക്കും ക്രൈംബ്രാഞ്ചിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്

single-img
7 July 2022

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും ക്രൈംബ്രാഞ്ചിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.

ക്രൈംബ്രാഞ്ച് തന്നെ ചോദ്യം ചെയ്യലിന്റെ പേരില്‍ വേട്ടയാടുന്നുവെന്നും മാനസികമായി പീഡിപ്പിച്ചെന്നും കലാപക്കേസില്‍ വരെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്‌ന പറഞ്ഞു.

ചോദ്യംചെയ്യാന്‍ വിളിപ്പിച്ച്‌ അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചു. എച്ച്‌ ആര്‍ ഡി എസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അഡ്വ.കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. വീണാ വിജയന്റെ സാമ്ബത്തിക കൈമാറ്റങ്ങളുടെ രേഖ ചോദിച്ചു. 164 മൊഴിയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടെന്നും സ്വപ്‌ന പറഞ്ഞു.

‘എച്ച്‌.ആര്‍.ഡി.എസിലെ എല്ലാ ജീവനക്കാരെയും മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കമ്ബനിയിലെ പെണ്‍കുട്ടികളെ ബുദ്ധിമുട്ടിച്ചു. ഇത്രയും നാള്‍ അന്നം തന്നതിന് അവരോട് നന്ദിയുണ്ട്. എന്റെ അന്നം മുട്ടിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തൃപ്തിയായോ എന്നാണ് ചോദ്യം. ഒരു സ്ത്രീയുടെയും അവളുടെ മക്കളുടെയും അന്നംമുട്ടിച്ച മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെക്കുറിച്ച്‌ സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് അദ്ദേഹം എന്നെ ഉപദ്രവിക്കുകയാണ്.

നിരന്തരം കേസില്‍പ്പെടുത്തി നടുറോഡിലിറക്കിയെന്നും തന്റെ അന്നം മുട്ടിച്ച്‌ വയറ്റത്തടിച്ചപ്പോള്‍ മുഖ്യമന്ത്രിയ്ക്ക് തൃപ്തിയായോ എന്നും മകളോടുള്ള കരുതല്‍ എല്ലാ പെണ്‍കുട്ടികളോടും വേണമെന്നും സ്വപ്ന പറഞ്ഞു. തെരുവിലിറക്കിവിട്ടാലും ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ വന്നാലും സത്യം പുറത്ത് വിടാന്‍ ജീവനുള്ളവരെ പോരാടുമെന്ന് സ്വപ്ന പറഞ്ഞു.