കനത്ത മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയില്‍ 20 വീടുകള്‍ ഭാഗികമായി തകർന്നു
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയില്‍ 20 വീടുകള്‍ ഭാഗികമായി തകര്‍ന്നതായി ജില്ലാ ദുരന്ത നിവാരണ സെല്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 16 വില്ലേജുകളിലാണ് നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട് ചെയ്‌തത്.
കൊയിലാണ്ടി താലൂക്കില്‍ 13 വീടുകള്‍ക്കും വടകര താലൂക്കില്‍ 5 വീടുകള്‍ക്കും കോഴിക്കോട് താലൂക്കില്‍ ഒരു വീടിനും താമരശേരിയില്‍ ഒരു വീടിനുമാണ് കേടുപാടുകള്‍ സംഭവിച്ചത്. അതിനിടെ, കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍, കൊട്ടിയൂര്‍-മാനന്തവാടി റോഡില്‍ കല്ല് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പാല്‍ച്ചുരം ചെകുത്താന്‍ റോഡിന് സമീപത്താണ് സംഭവം.
ചുരത്തിന് മുകളില്‍ നിന്ന് വലിയ കരിങ്കല്ലിനൊപ്പം മരങ്ങളും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തലശ്ശേരിയില്‍ പഴയ കിണര്‍ മൂടുന്നതിനിടെ മണ്ണിനൊപ്പം കിണറില്‍ അകപ്പെട്ട തൊഴിലാളിയെ പരിക്കുകളോടെ രക്ഷിച്ചു. കനത്ത മഴയില്‍ കിണറിന് സമീപമുള്ള മണ്ണ് കിണറിലേക്ക് വീഴുകയായിരുന്നു. തലശ്ശേരി കുട്ടി മാക്കൂല്‍ മൂഴിക്കരയിലെ മങ്ങാടന്‍ പ്രകാശനാണ് (50) ജോലിക്കിടയില്‍ അപകടത്തില്‍ പെട്ടത്.