സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ശരിവെച്ച് ജപ്പാനിൽ കോടതി
ഭരണഘടനാ ലംഘനമല്ല എന്ന് ചൂണ്ടിക്കാട്ടി സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ശരിവെച്ച് ജപ്പാനിലെ ഒസാക കോടതി. രാജ്യത്തെ എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്യൂണിറ്റിയുടെ അവകാശങ്ങളെ എതിര്‍ക്കുന്ന, അവകാശ പോരാട്ടങ്ങളില്‍ മുന്‍നിരയിലുള്ള ആക്ടിവിസ്റ്റുകളെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള തീര്‍ത്തും പിന്തിരപ്പനായ ഒരു വിധിയാണ് ഇന്ന് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് പൊതുവായ വിലയിരുത്തൽ.
ജപ്പാനിലെ മൂന്ന് സ്വവര്‍ഗ ദമ്പതികള്‍ ഒരുമിച്ചു നല്‍കിയ ഹർജിയിൽ ആയിരുന്നു ഒസാക ജില്ലാ കോടതിവിധി. രാജ്യത്ത് സ്വവര്‍ഗവിവാഹം ഭരണഘടനാ വിരുദ്ധമായതിനാല്‍ തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കുന്നില്ല, എന്ന് ചൂണ്ടിക്കാണിച്ച ദമ്പതികള്‍, നഷ്ടപരിഹാരമായി ഒരു മില്യണ്‍ ജാപ്പനീസ് യെന്നും (7414 ഡോളര്‍) ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷെ ഇവരുടെ ഈ ആവശ്യം കോടതി നിരാകരിക്കുകയും ചെയ്തു.
നേരത്തെ, ജപ്പാനിൽ സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമാണ് എന്ന് 2021 മാര്‍ച്ചില്‍ സപ്പോറോയിലെ കോടതി വിധിച്ചിരുന്നു. എന്നാൽ ഈ വിധിയെ തള്ളിക്കൊണ്ടാണ് ഇപ്പോൾ ഒസാക കോടതിയുടെ വിധി വന്നിട്ടുള്ളത്.