അഞ്ച് ദിവസമായി ഒളിവിൽ; നൂപുര്‍ ശര്‍മയെ കാണാനില്ലെന്ന് പൊലീസ്
പ്രവാചക നിന്ദാ പരാമർശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ കാണാനില്ലെന്ന് പൊലീസ്. രാജ്യ വ്യാപക പ്രതിഷേധത്തെ തുടർന്ന് വിവാദ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ നൂപുര്‍ ശര്‍മ ഒളിവില്‍ പോകുകയായിരുന്നു.
കേസില്‍ ചോദ്യം ചെയ്യാനായി രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെത്തിയ മുംബൈ പൊലീസിന് കഴിഞ്ഞ അഞ്ചു ദിവസമായിട്ടും നൂപുറിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ മാസം 26ന് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് നൂപുര്‍ പ്രവാചകനെതിരേ പരാമര്‍ശം നടത്തിയത്. സംഭവം വലിയ വിവാദമായതോടെ മെയ് 28നാണ് ഡല്‍ഹി സ്വദേശിയായ നൂപുറിനെതിരേ മുംബൈ പൊലീസ് കേസെടുത്തത്. ഇതിനു പിന്നാലെ കൊല്‍ക്കത്ത, ഡല്‍ഹി പൊലീസും കേസെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ഇതുവരെ നൂപുറിനെ കണ്ടെത്താനായിട്ടില്ല.
അതേസമയം, കേസില്‍ നൂപുറിനെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ കൈവശമുണ്ടെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ മാസം 20ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്ത പൊലീസ് നൂപുറിന് നോട്ടീസ് അയച്ചിട്ടുണ്ട്.