നാഗാലാൻഡിൽ ഗ്രാമീണർക്കെതിരെ നടന്ന വെടിവെപ്പ്; കുറ്റപത്രത്തിൽ 29 ജവാൻമാരും ഒരു സൈനിക ഉദ്യോഗസ്ഥനും

single-img
11 June 2022

കഴിഞ്ഞ ഡിസംബറിൽ വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാൻഡിൽ 14 ഗ്രാമീണർക്കെതിരെ സൈന്യം വെടിയുതിർത്ത സംഭവത്തിൽ 30 സൈനികർക്കെതിരെ പോലീസിന്റെ കുറ്റപത്രം. ആക്രമണത്തിന്റെ ഫോറൻസിക് പരിശോധന ഫലം ലഭിച്ചതോടെയാണ് അന്തിമ റിപ്പോർട്ട് പോലീസ് സമർപ്പിച്ചത്.

പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ 29 ജവാൻമാരും ഒരു സൈനിക ഉദ്യോഗസ്ഥനും ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ അമ്പത് ഗ്രാമീണരെ സാക്ഷികളാക്കി പ്രാഥമിക കുറ്റപത്രം നൽകിയിരുന്നു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു അന്വേഷണ ചുമതല. സാധാരണ ഗതിയിൽ സൈനികർ ഓപ്പറേഷൻ നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഗ്രാമീണർക്ക് നേരെ വെടിവച്ചതെന്ന് എസ്ഐടി ആരോപിച്ചു.

അതേസമയം, വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ട പിന്നാലെ തന്നെ നാഗലാൻഡിൽ വൻ പ്രതിഷേധം നടന്നിരുന്നു. ഗ്രാമീണരുടെ പ്രതിഷേധത്തിനിടെ ഒരു സൈനികൻ മരിക്കുകയും ചെയ്തിരുന്നു. 2021 ഡിസംബർ നാലിനാണ് മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളായ ഗ്രാമീണർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. തൊഴിലാളികളുടെ സംഘം സഞ്ചരിച്ച ട്രക്കിന് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു.