ഒറ്റ ചങ്കും ഒറ്റ നിലപാടും; വിഡി സതീശന്റെ പേരിലുള്ള പോസ്റ്ററുകൾക്കെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം

single-img
6 June 2022

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ‘ലീഡര്‍’ എന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകളും ഫ്‌ളക്‌സുകളും തലസ്ഥാനമായ തിരുവനന്തപുരത്തു പ്രത്യക്ഷപ്പെട്ടു. ഒറ്റ ചങ്കും ഒറ്റ നിലപാടും തുടങ്ങിയ മറ്റ് വിശേഷണങ്ങളും പോസ്റ്ററില്‍ ഉണ്ട്.’വര്‍ഗീയത ഞങ്ങളുടെ അടവ് നയമല്ല, വര്‍ഗീയ വാദികളുടെ വോട്ടും ഞങ്ങള്‍ക്ക് വേണ്ട, മതേതര കേരളം യുഡിഎഫിനൊപ്പം നില്‍ക്കും. ലീഡര്‍ വി ഡി സതീശന്‍’ എന്നിങ്ങനെയാണ് പോസ്റ്ററുകളിലെ വിശേഷണങ്ങൾ.

അതേസമയം, പോസ്റ്ററിനെതിരെ കോൺഗ്രസ് പാർട്ടിക്ക് ഉള്ളിൽ തന്നെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം ഒരാളുടെ മാത്രമായി അവതരിപ്പിക്കുന്നുവെന്നാണ് എതിര്‍പ്പുയര്‍ത്തിയ വിഭാഗം ഉന്നയിക്കുന്നത്. എല്ലാവരും ഒറ്റകെട്ടായി ജോലി ചെയ്തു, ക്രെഡിറ്റ് ഒരാളില്‍ കേന്ദ്രീകരിക്കുന്ന പതിവ് കോണ്‍ഗ്രസില്‍ ഇല്ല തുടങ്ങിയ വിമര്‍ശനും ഉയരുന്നുണ്ട്. സംസ്ഥാന കോൺ​ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ള ചരിത്രത്തിൽ ഒരേയൊരു ലീഡറേ ഉണ്ടായിട്ടുള്ളൂ. അത് മുൻമുഖ്യമന്ത്രി കെ. കരുണാകരനാണ് എന്നും എതിർപക്ഷം പറയുന്നു.

ഉമാ തോമസിന്റെ ലീഡ് ഉയര്‍ന്നപ്പോള്‍ തന്നെ ഹൈബി ഈഡന്‍ എംപി, അനില്‍ അക്കരെ തുടങ്ങിയവര്‍ സോഷ്യല്‍മീഡിയ പേജില്‍ വി ഡി സതീശന് ക്യാപ്റ്റന്‍ പരിവേഷം നല്‍കിയിരുന്നു. ഇതാണ് ഒറിജിനല്‍ ക്യാപ്റ്റന്‍ എന്ന രീതിയിലായിരുന്നു പ്രചാരണം. എന്നാല്‍ അഭിനന്ദനങ്ങള്‍ക്കിടെ താന്‍ ക്യാപ്റ്റനല്ല, മറിച്ച് പട നയിക്കുന്നവരില്‍ മുന്‍ നിരയിലുള്ള ഒരാള്‍ മാത്രമാണെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.