പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന് ലെസ്ബിയൻ പ്രണയിനിയുടെ ഹേബിയസ് കോർപസ്; ഒരുമിച്ചുജീവിക്കാൻ അനുമതി നൽകി കോടതി
താൻ പ്രണയിക്കുന്ന പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന ലെസ്ബിയൻ പ്രണയിനിയുടെ ഹേബിയസ് കോർപ്പസ് ഹര്ജിയിന്മേൽ പങ്കാളിയെ പൊലീസ് കോടതിയിൽ ഹാജരാക്കി. രണ്ടുപേർക്കും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി പറഞ്ഞു. താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയെ വീട്ടുകാർ ബലമായി പിടിച്ചുകൊണ്ടുപോയി തടവിലിട്ടിരിക്കുകയാണെന്ന് കാണിച്ച് ആലുവ സ്വദേശിനിയായ ആദില നസ്റിനാണ് പരാതി നൽകിയത്.
വീട്ടുകാർ തടവിലാക്കിയ പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും ആദില നസ്റിൻ കോടതിയിൽ ആവിശ്യപ്പെട്ടിരുന്നു. തനിക്കൊപ്പം താമസിക്കാൻ താൽപര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാർ തടവിൽ വെച്ചിരിക്കുകയാണെന്നായിരുന്നു ആദിലയുടെ പരാതി.
സൗദി അറേബ്യയിലെ സ്കൂൾ പഠനത്തിനിടെയായിരുന്നു ആലുവ സ്വദേശിയായ ആദില നസ്റിന്‍ തമരശ്ശേരി സ്വദേശിനിയുമായി പ്രണയത്തിലാകുന്നത്. ഇത് വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍പ്പായി. പിന്നീട് കേരളത്തില്‍ എത്തിയതിന് ശേഷവും പ്രണയം തുടര്‍ന്നു. ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച ഇരുവരും കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തിൽ താമസിക്കുകയായിരുന്നു.