കുത്തബ് മിനാര്‍ നിര്‍മ്മിച്ചത് വിക്രമാദിത്യന്‍; പുതിയ വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മുന്‍ ഉദ്യോഗസ്ഥൻ

single-img
18 May 2022

രാജാ വിക്രമാദിത്യനാണ് കുത്തബ് മിനാര്‍ നിര്‍മ്മിച്ചതെന്ന അവകാശവാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മുന്‍ ഉദ്യോഗസ്ഥനായ ധരംവീര്‍ ശര്‍മ. അഞ്ചാം നൂറ്റാണ്ടില്‍ രാജാ വിക്രമാദിത്യന്‍ പണികഴിപ്പിച്ചതാണിത്. സൂര്യന്റെ സ്ഥാനം മാറുന്നത് നിരീക്ഷിക്കുകയാണ് ഉദ്ദേശ്യമെന്നും മുന്‍ റീജിയണല്‍ ഡയറക്ടര്‍കൂടിയായ അദ്ദേഹം പറയുന്നു.

ഇപ്പോൾ രാജ്യത്തെ ചരിത്ര സ്മാരകങ്ങളെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് കുത്തബ് മിനാറിനെ പറ്റിയുള്ള പുതിയ അവകാശവാദം ഉന്നയിക്കുപ്പെടുന്നത്. അടിമ വംശത്തില്‍ പെട്ട സുല്‍ത്താനായിരുന്ന കുത്തബ് അല്‍-ദിന്‍ ഐബക്ക് 12ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച സ്തൂഭമെന്ന നിലയിലാണ് ഇത് രേഖപ്പെടുത്തപ്പെട്ടത്.

പക്ഷെ ഇപ്പോൾ സൂര്യന്റെ ദിശ പഠിക്കാന്‍ അഞ്ചാം നൂറ്റാണ്ടില്‍ തന്നെ പണി കഴിപ്പിച്ചതാണെന്നാണ് ഈ അവകാശവാദം. ‘ഇത് ഒരിക്കലും കുത്തബ് മിനാര്‍ അല്ല, ഒരു സൂര്യ ഗോപുരമാണെന്നും അഞ്ചാം നൂറ്റാണ്ടില്‍ രാജാ വിക്രമാദിത്യയാണ് ഇത് നിര്‍മ്മിച്ചത് എന്നും അദ്ദേഹം പറയുന്നു, കുത്തബ് അല്‍-ദിന്‍ ഐബക്കല്ല ഇതു നിര്‍മ്മിച്ചത്. എഎസ്ഐക്ക് വേണ്ടി നിരവധി തവണ താന്‍ കുത്തബ് മിനാര്‍ സര്‍വേ നടത്തിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ തെളിവുകള്‍ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

‘കുത്തബ് മിനാര്‍ ടവറിന് 25 ഇഞ്ച് ചരിവുണ്ട്. ഇത് സൂര്യനെ നിരീക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണ് കാരണം, ജൂണ്‍ 21 ന്, അയനം മാറുന്നതിന് ഇടയില്‍, കുറഞ്ഞത് അരമണിക്കൂറെങ്കിലും ആ ഭാഗത്ത് നിഴല്‍ വീഴില്ല. ഇത് ശാസ്ത്രവും പുരാവസ്തു വസ്തുതയുമാണ്,’ അദ്ദേഹം പറഞ്ഞു. കുത്തബ് മിനാറിന്റെ വാതില്‍ വടക്കോട്ടാണ്. രാത്രി ആകാശത്ത് ധ്രുവനക്ഷത്രം കാണുക എന്നതാണിതിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഡല്‍ഹി ലാല്‍കോട്ടിനടുത്തുള്ള മസ്ജിദുമായി ഇതിനു ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു.