പ്രായപൂർത്തിയാവാത്ത വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തു; അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റിൽ

single-img
26 March 2022

തമിഴ്‌നാട്ടിലെ തൃച്ചിയിൽ പതിനേഴ് വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റിലായി. 26 വയസുള്ള തുറയൂര്‍ സ്വദേശിനിയായ അധ്യാപിക ഷര്‍മിളയാണ് പതിനൊന്നാം ക്ലാസിലെ വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്തത്.

പോലീസ് 17കാരനെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നത്. ഈ മാസം അഞ്ചാം തിയതി സ്‌കൂളില്‍ പോയ മകനെ കാണാനില്ലെന്നായിരുന്നു രക്ഷിതാക്കൾ നൽകിയ പരാതി.

മാര്‍ച്ച് 11നായിരുന്നു തുറയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഇടയിലാണ് വിദ്യാര്‍ത്ഥിയുടെ സ്‌കൂളിലെ ഒരു അധ്യാപികയെ കാണാനില്ലെന്നത് പൊലീസ് മനസിലാക്കുന്നത്. അധ്യാപികയെ കാണാതായതും വിദ്യാര്‍ത്ഥിയെ കാണാതായതും ഒരേ ദിവസമായിരുന്നു.

ഇതിനെ തുടർന്നുള്ള അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന് മനസ്സിലാക്കുകയായിരുന്നു. സ്‌കൂള്‍ വിട്ട ശേഷം ഇരുവരും ഒളിച്ചോടിയതാണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.