പുനഃസംഘടനയിൽ കൂടിതൽ ചുമതലകൾ നൽകും; ഗ്രൂപ്പ് 23 നേതാക്കളെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം
പഞ്ചാബ് ഉൾപ്പെടെയുള്ള രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച ഗ്രൂപ്പ് 23 നേതാക്കളെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം തുടരുന്നു.
പാർട്ടിയുടെ ദേശീയ പുനഃസംഘടനയോടെ ഈ നേതാക്കൾക്ക് കൂടുതൽ ചുമതലകൾ നൽകാനാണ് തീരുമാനം. പാർലമെൻ്ററി ബോർഡിലും, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലും പ്രാതിനിധ്യം നൽകും. നയരൂപീകരണ സമിതികളിൽ ഉൾപ്പെടുത്താനും ആലോചനയുണ്ട്. കൂടുതൽ നേതാക്കളുമായി ചർച്ചക്ക് തയ്യാറാണെന്നും സോണിയ ഗാന്ധി അറിയിച്ചു.
അതേസമയം, ഇനിയും പഴയ രീതിയില്‍ ഇനി മുന്‍പോട്ട് പോകാനാവില്ലെന്നാണ് ഗ്രൂപ്പ് 23ന്‍റെ നിലപാട്. തങ്ങൾ ഒരിക്കലും സോണിയ ഗാന്ധിക്കെതിരല്ലെന്ന് വ്യക്തമാക്കുമ്പോള്‍ ഇവരുടെ ലക്‌ഷ്യം രാഹുല്‍ ഗാന്ധി തന്നെയാണ്. കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ തന്നെയാണ് വിശ്വസ്തരുടെ നീക്കം.