എല്ലാ കാലത്തും വിഎസ് എന്റെ പ്രചോദനമായിരുന്നു, ഇനിയും അങ്ങനെയായിരിക്കും: സീതാറാം യെച്ചൂരി
മുതിർന്ന സിപിഎം നേതാവായ വിഎസ് അച്യുതാനന്ദന്‍ ഇപ്പോഴും തന്റെ പ്രചോദനമാണെന്ന് അഖിലേന്ത്യായ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അദ്ദേഹം പാര്‍ട്ടിയുടെ അനുഭവസമ്പത്തുള്ള നേതാവാണ്. എല്ലാ കാലത്തും അദ്ദേഹം തന്റെ പ്രചോദനമായിരുന്നു. ഇനിയും അങ്ങനെയായിരിക്കുമെന്ന് പറഞ്ഞ അദ്ദേഹം വിഎസിന്റെ ആരോഗ്യ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് ‘മാര്‍ക്‌സിസ്റ്റുകള്‍ എന്ന നിലയില്‍ ജീവിതത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ബോധ്യമുണ്ട്.’ എന്ന് അഭിപ്രായപ്പെട്ടു.
വിഎസ് സജീവമായി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കണം എന്നായിരുന്നു ആഗ്രഹം. അദ്ദേഹത്തിന് ദീര്‍ഘകാലം ജീവിക്കാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. അദ്ദേഹം വീണ്ടും സജീവ ജീവിതത്തിലേയ്ക്ക് തിരികെ വരട്ടയെന്നും ആഗ്രഹിക്കുകയാണ്. ഇത്തവണ തിരുവനന്തപുരത്തെത്തി അദ്ദേഹത്തെ നേരില്‍ കാണാന്‍ ശ്രമിക്കും. അതിന് സാധിച്ചില്ലെങ്കില്‍ പിന്നീട് തിരിച്ചുവരും അദ്ദേഹത്തെ സ്ഥിരമായി നേരില്‍ കാണാറുണ്ടെന്നും അദ്ദേഹം പാര്‍ട്ടി നേതാവായി തന്നെ തുടരുമെന്നും അതില്‍ ചോദ്യങ്ങളൊന്നുമില്ലെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം, സിപിഎം പാര്‍ട്ടി രൂപീകരണത്തിന് ശേഷം ആദ്യമായാണ് വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കാത്ത ഒരു സംസ്ഥാന സമ്മേളനം നടക്കുന്നത്. നീണ്ട 37 വര്‍ഷത്തിന് ശേഷം എറണാകുളം ജില്ലയിലേയ്ക്ക് വീണ്ടുമെത്തുന്ന സമ്മേളനമെന്നതിനപ്പുറം, പാര്‍ട്ടി രൂപീകരണത്തിന് നേതൃത്വം കൊടുത്തവരില്‍ ഒരാളായ വിഎസിന്റെ അഭാവം കൊണ്ടുകൂടിയാണ് ഈ സമ്മേളനം ശ്രദ്ധിക്കപ്പെടുന്നത്.